Search This Blog

Friday, December 31, 2010

നാളെയ്ക്കായ്.......

IMG00120-20101231-1749.jpg
പുതിയൊരാണ്ടിന്നുപുണ്യമാം 
പുലരിയൊരുക്കുവാനണയട്ടെ 
പഴയതാകുവാനായുമീഡിസം
ബറിന്നന്ത്യമാം സന്ധ്യയില്‍ 
ഉണര്‍വ്വുള്ളോരുയരങ്ങള്‍പുലരട്ടെയുര്‍വി 
ലുയരട്ടെനറുമണവുമുയിര്‍തന്‍റെയീണവും


Saturday, December 25, 2010

നിനക്ക് ഞാന്‍ തന്നത്

എന്റെ 
ഉദരത്തില്‍ നിന്റെ ജീവന്‍ 
മൊട്ടിട്ടപ്പോള്‍
ഞാന്‍ കണ്ട സ്വപ്നം 
നീ
എനിക്ക് തന്നു
പിച്ചവയ്ക്കുമ്പോള്‍ 
നിനക്ക് ഞാന്‍ തന്ന 
കൈത്താങ്ങ്‌ 
വാര്‍ദ്ധക്യത്തിലും 
ആതുരതയിലും
നീ
എനിക്ക് 
തിരികെ തന്നു 
നോവറിഞ്ഞു 
നിനക്ക് 
ജന്മ മേകിയപ്പോള്‍
ഏറ്റ നിര്‍വ്രിതിപോലെ 
ഞാനത് 
നുകര്‍ന്നു.......................
മോനെ.......................... 

Friday, December 24, 2010

എന്റെ പ്രണയം

എന്റെ

പ്രണയം മൊട്ടിട്ടത്
ഒഴുക്കിന്റെ 
താളത്തില്‍ നിന്നായിരുന്നു 
ആ താളം
എന്നില്‍ സന്നിവേശിപ്പിച്ചത് 
തൂവല്‍ സ്പര്‍ശം കൊണ്ടു 
കുളിര്‍ 
കോരിയ തെന്നലായിരുന്നു 
അവനെ 
എന്റടുക്കലേക്ക് പറഞ്ഞു വിട്ടത് 
നിന്റെ കിരണങ്ങളായിരുന്നു
എന്റെ 
ഒഴുക്കും നിശ്വാസവും 
നീ 
എന്നിടത്തോളം 
ഞാന്‍ 
നിന്നെ പ്രണയിക്കുന്നു

"ഖദ്ദാമ"


കുടുസ്സു മുറിയുടെ
അറബിച്ച്ചുവര്‍ ചോട്ടില്‍ 
വീര്‍പ്പു മുട്ടുന്ന 
അക്ഷരങ്ങളുടെ ഞരക്കം 
നീ കേട്ടുവോ.......?
ഞരക്കം ഇഴ പിരിച്ചാല്‍ 
നിനക്ക്
നിഷ്കളങ്കതകിട്ടും
കുളിരോടോത്ത് 
രണ്ടു 
ഇളം പുഞ്ചിരികളും
ഒരമ്മയുടെ
കണ്ണീര്‍ക്കുതിര്‍മയുള്ള 
ഹൃദയതാളവും 
ഒപ്പം 
ഒരു വൃദ്ധരോദനവും........................

Wednesday, December 22, 2010

പുതുവത്സരം(2011)


നിസ്സംഗതയുടെ 
നെറുകയില്‍ തറച്ചോരാണി
ക്കഴുത്തില്‍
പിറക്കുന്നോരാണ്ടിന്‍റെ
ഷഡ്പത്രപുസ്തകം 
"സഹസ്രദ്വയേകാദശന്‍" 
ഇരു പുറവും
തീയതിക്കണക്കിന്‍റെ
ചതുരക്കള്ളി പേറി തൂങ്ങി 
ചെമ്പന്‍മാരുടെ അധിനിവേശവും 
കുരുതിയോര്‍മകളുടെ
ദ്വിരേഖന്‍മാരും
കറുമ്പന്‍മാരുടെ 
സ്ഥല വിസ്തൃതി 
നന്നേ കുറച്ചു 
ആണ്ടാണ്ടുള്ളധിനിവേശം 
കറുമ്പന്‍മാരുടെആത്മാവെടുക്കുമ്പോള്‍
അവര്‍ ആശ്വസിച്ചിരിക്കണം 
"എനിക്കു നഷ്ടപ്പെടാന്‍ 
എന്‍റെ
നിഴല്‍ മാത്രം .
നിനക്കോ.........?"

Tuesday, December 21, 2010

നാടന്‍ പാട്ട്


തക തക തെയ് തെയ് തെയ് തെയ്തോ ..................
തക തക തെയ് തെയ് തെയ് തെയ്തോ.................
മലമേലെവാഴുന്നോരെ എന്റെതെയ്യോ......ത്തൂശ-
നിലമേലെവയ്പ്പതുന്ടീ ........പ്പൂയല് കണ്ടോ......
തക തക..........................................................
അടിയാളര്‍ മേലാളര്‍ക്കായ് പൊലിതൂകും കണ്ടോ............ 
പൊടിയും വെശര്‍പ്പിന്റെയീ ഉശിരും കണ്ടോ...................
തക തക............................................................
കതിരോന്റെ കണ്ണു പതിഞ്ഞോരീക്കായം നീ കണ്ടോ............ പതിരില്ലാ പൊലിതൂറ്റുന്നോരീ ചെറുമിയെ കണ്ടോ................
തക തക .............................................................. 
കുടിനീരില്‍ പറ്റുതപ്പുന്നോരീപ്പയ്തലേ കണ്ടോ...............
ഇടി താളം മുരുകൊന്നോരെന്‍ നെഞ്ചകം കണ്ടോ................
തക തക.............................................................. ആളുന്നോരീപ്പന്തത്തിലമരുന്നോരീയലെ കണ്ടോ.................. നീളെയീചേറ്റില്‍വെരുകുന്നോരീപ്പെണ്ണ്‍ആളെ കണ്ടോ.............. 
തക തക.......................................................... 
കണ്ണുതുറന്നെങ്ങള്‍തന്‍ പൂയലിതെല്‍കോ...... 
വിണ്ണിലായൂതിയുതിര്‍ക്കോ പെരുമഴ . 
തക തക ............ 
മണ്ണ് നനഞ്ഞാലെങ്ങള്‍തന്‍ മനവും കുളിര്ത്തെ.....
അങ്ങ് കനിഞ്ഞാലിപ്പതിരും കിളിര്ത്തെ ...... 
തക തക........................................ 
കൈക്കോട്ടിതേറ്റുമീകൈത്തഴംപാല്‍ 
മെയ്ക്കരുത്തേകിയിമണ്ണിള ക്വേ.............................. 
തക തക.......................................... 
തക തക.........................................

Monday, December 20, 2010

തോണിക്കാരന്‍



കഴകോലുകുത്തി അണിയത്തിരിപ്പവന്‍ മുമ്പി
ലഴകുമാത്രം തിരയും യാത്രികര്‍ നമ്മള്‍
അരികിലായ്ക്കാറ്റിന്‍റെയീണം പിഴച്ചാല്‍
നീളെ പരക്കുമീ നീരിന്‍റെ താളം ചതിച്ചാല്‍
മനം ചേര്‍ന്നകായം കഴത്തുമ്പിലാക്കി
കരകാട്ടിടുന്നവനനഘന്‍ തോണിക്കാരന്‍

  



നിലാ ക്കുളിര്‍


പകലിതിലാദ്യന്തമൂര്‍ജ്ജം ചൊരിഞ്ഞവന്‍
പതിവായ്‌ പടിഞ്ഞാറണയുംപോഴാ-
ലശീലയാവേണ്ടതെന്തിനായ്‌ ചൊല്ക 
നിലാക്കുളിര്‍പൊയ്ക ചൊരിയാം നിനക്കായ് 

Sunday, December 19, 2010

കര്‍ഷക സ്വപ്‌നങ്ങള്‍


ചുറ്റും നിറഞ്ഞെ ത്തുമീ പച്ചപ്പിനാലെന്റെ
കൊച്ചു ചിത്തം നിറഞ്ഞിരുന്നു
അച്ഛന്റെ കൈപിടിച്ചന്നത്രയുമാ -
കൈവരമ്പോരത്തിലൂടെ നടന്നിരുന്നു
ഇത്തിപ്പൊടിക്കുഴംപാലെഴുതി നിരച്ച്ചോരാ
കരിക്കലക്കോലം കാട്ടിടുമ്പോള്‍
പാല്‍മണിപ്പൂവാല്‍ നാണംകുണ്ങ്ങുമാ
നെന്മണിതണ്ടു മാടിവിളിക്കുമെന്നെ
ദാഹ മാറ്റാനോരിത്തിരിനീര്വേണമെന്നി
വരെന്റെ അച്ഛനോടോതിയിരുന്നുവോ
പച്ചക്കിളികള്‍ വന്നെന്നും കൊത്തി നോവിക്കുംപോ
ളുച്ചതില്‍ അച്ഛനോടിവര്‍കേണിരുന്നോ
കാലങ്ങള്‍ പോകെകാതങ്ങള്‍ താണ്ടി ഞാന്‍
കാഴ്ചക്കുളിര്‍മയ്ക്കായെത്തിടുമ്പോള്‍
കാട്ടു പനംതത്തക്കിളികലില്ല
കാറ്റിലാടിയുലയുന്നോരാറ്റക്കിളിക്കൂടുമില്ല
ചാത്തന്റെവായ്ത്താരിത്താളത്തില്‍
ചേറ്റിലോടും കുടമണിക്കാളകളില്ല
പൊലി തൂറ്റിനില്‍ക്കുവാന്‍ പുതുമുറമില്ല
പൊലിമയുതിര്‍ക്കും പൊന്‍പാടങ്ങളില്ല
പഴമക്കരുത്തിന്റെ മാറ്ററിയാന്‍
പടയൊരുക്കാനാവും തലമുറയില്ല

കണ്ണനും കണിയും


ഒരു മുളം തണ്ടില്‍നിന്നൂറുമാമധുരമാം
സ്വരരാഗമെന്നില്‍കുളിര്‍ കോരികണ്ണാ ...

തിരുവുടല്‍കണി കണ്ടു നിര്‍വ്രതിയാകുവാ
നമ്മതന്‍മൃദുല പ്രപാണിയാല്‍ മിഴിപൂട്ടിനില്പൂ...

ശ്രമബിന്ദുവേകിയെന്‍ അച്ഛന്‍ വിളയിച്ച
വിളവിനോടെന്നമ്മ കണിമലര്‍ കൂടി ചേര്‍ത്ത് വച്ചൂ....

നിലവിളക്കിന്റെ പ്രൊജ്വലപ്രഭയില്‍
നിറവാര്‍ന്നു നില്കുമെന്നമ്പാടിക്കണ്ണാ....

കണിപൂത്തു നില്കുമീ പീതത്രിഗുണത്തെ
കനിവുകള്‍ നല്‍കിയനുഗ്രഹിക്കൂ ........

ഇരുട്ട്

പകല്‍ വിടപറയുമ്പോള്‍
ഇരുട്ട് വിതുമ്പുകയായിരുന്നു
ഇന്നലെയുടെ
ബാക്കിയായ
പാതകങ്ങള്‍ക്കുനേരെ
കണ്ണടക്കേണ്ടതോര്‍ത്ത്‌
പകല്‍................
നീയെത്ര ഭാഗ്യവതി
ഹും .........................
നിനക്കെന്തറിയാം
ഇപ്പൊ
പകല്‍ക്കൊള്ളയല്ലേയുള്ളൂ
നീ
കണ്ണടയ്ക്കുന്നത്‌
മറ്റാരും കാണുന്നില്ലല്ലോ..
ഞാനും
ഇരുട്ടിനെ പ്രണയിക്കുന്നു
ഇരുട്ടിനു വേണ്ടിയും
ഇരുട്ടാകാനും
കാരണം
ഇരുളില്‍
ഇരുപുറം നോക്കെണ്ടല്ലോ

വിജയ ദശമി


ഉദ്രിക്തമായനുദിനം ഞങ്ങളി
ലക്ഷരപ്രഭ ചൊരിയേണമേ
ദേവീ വാരിജവാസി .........
ഉജ്ജ്വലമാകും മൊഴിശ്രവസ്സാല്‍
തവ പാദപൂജ ചെയ്യാന്‍ കനിയേണമേ
ദേവീ കനിയേണമേ ..............

പാര്‍ടിയും പള്ളിയും


Tags: CARTOON

പിതാ രക്ഷതി കൌമാരേ .......


ഗണം 1 = മനുഷ്യന്‍
ഗണം 2 = മൃഗം
മനനം ചെയ്യാനാവതുള്ളോന്‍
ഒന്നാം ഗണത്തിലുമ
ല്ലാത്തതത്രയും രണ്ടാം ഗണത്തിലും
സിരകളില്‍ നുരയുന്ന ചോരയീ -
യിരുകാലിയെ
രണ്ടാം ഗണത്തിലെ
ത്തിച്ചതിന്നാലറിയാന്‍ തുനിഞ്ഞില്ല
മുന്നിലെ പെണ്‍രൂപം
മകളാണെന്നത്
അക്ഷരകൈരളി തന്‍പെണ്‍കുരുന്നി
ന്നരക്ഷിതയാകുന്നു തന്‍ അച്ഛന്റെ മുന്നിലും
രക്ഷ കര്‍ത്താവെന്ന വാക്കിലും പരതുന്നു
പക്ഷമിതാക്ഷരകേരള
മൊന്നാം ഗണതിലോ
രണ്ടാം ഗണതിലോ
ചൊല്ലുകള്‍ മാറ്റിക്കുറിയ്ക
ചില്ലിട്ടു വയ്ക്ക
" ന: സ്ത്രീ രക്ഷയര്‍ഹതി

കവി അയ്യപ്പന്


ബിംബങ്ങളില്‍ തെന്നി വീണ
വാക്കോ
വാക്കില്‍ നിന്നൂര്‍ന്നിറങ്ങിയ
ബിംബങ്ങളോ
അത്താഴ മൂട്ടുമായ്
അലഞ്ഞ നിന്റെ
വിരല്‍ തുമ്പില്‍
നിന്നിറ്റതു?
നിന്റെ
നെഞ്ചിന്‍ കൂടില്‍
ഒളിഞ്ഞിരുന്ന
ആ ചെമ്പൂ
നിന്നിലെക്കെത്തിയ
പ്രേമത്തിന്റെ അടയാളം
അത് പറിച്ചു
നിന്റെ
ശവപ്പെട്ടിമേല്‍
വിതറുന്നു
രേഖകള്‍ മാഞ്ഞ
നിന്റെ കൈത്തലത്തില്‍
വീണ
ദളത്തിലൂടെ
നീ
തിരികെ പോകുമ്പോള്‍
നിന്റെ
വാക്കുകള്‍ കൊണ്ടു ഞാന്‍
മാല കോര്‍കും
നീ നടന്ന വഴിയിലെ
മണ്‍കുടിലുകളുടെ
ജാലകത്തിലൂടെ
നീണ്ട
മിഴിപ്പൂവുകള്‍ക്കായ്
.................................


നിന്നിലേക്ക്‌


ഇലകള്‍ പൊഴിക്കുമീമഴത്തുള്ളിത്താളമീ
യിതളാര്‍ന്ന ഹൃത്തില്‍ പതിക്കുമ്പോള്‍
ഇമ പൂട്ടി നിന്നിലേക്കെത്തി ഞാനെന്‍
തരളമാം സ്നേഹ സഞ്ചയത്താല്‍
വിടരാന്‍ കൊതിക്കും നിശാഗന്ധി പോല്‍
ഉണരാന്‍ കൊതിക്കും പകല്‍ മന്നവന്‍പോല്‍
മണിവീണമീട്ടും വിരല്‍ത്തുമ്പിലൂടെ നീ
പ്രണയച്ചിന്തു പൊഴിച്ചിടുമ്പോള്‍
ഇഴപൊട്ടി വീണൊരാ തന്ത്രിയില്‍
നിന്‍ നയന നീര്‍ക്കണം വീണതും
മുളം തണ്ടിലൂറും സ്വരങ്ങളത്രയും
ഗതിമാറി പ്പോയതും
നിന്നിളം കണ്ണിലാശകള്‍ നൃത്തമാടുന്നതും
കണ്ടു ഞാന്‍
വയല്‍പക്കത്തെ ശ്വേതമുനിയെപ്പോല്‍

പ്രിയ അയ്യപ്പന്


അമ്പേറ്റിട്ടും പിടയാതിരുന്ന
നിന്റെ ചുണ്ടില്‍
നിഷേധത്തിന്റെ ഗോഷ്ടികള്‍
കണ്ടിരുന്നില്ല
ഹ്ഹൊ!!!
അത് നിന്റെ വാക്കുകളില്‍
പുരട്ടിത്തീര്‍ത്തുവല്ലോ
പക്ഷെ
നിന്റെ
കണ്ണിലും കാതിലും
ഒരു പരതല്‍ത്വര
ഞാന്‍ കണ്ടിരുന്നു
വിഡ്ഢിയെ സ്വീകരിക്കുവാനുള്ള
പാറയുടെ
വാതില്‍തുറപ്പിന്റെ
ഗര്‍ജ്ജനം
നീയറിയുന്നുവോ
നിന്റെ
രുചിക്കുമേല്‍
അവകാശികള്‍ക്കപ്പുറം
അവകാശികളാണ്.......
ശവഭോഗികള്‍................!!!!

സ്ത്രീ


സ്ത്രീ
പൌരുഷത്തിന്റെ ത്രസിപ്പുകള്‍ക്ക്
സാന്ത്വനമേകിയവള്‍
ജീവന്റെ തുടിപ്പുകള്‍ക്ക്
രക്ഷാ കവചമൊരുക്കിയതും
പെറ്റതും പോറ്റിയതുമവള്‍
പൊക്കിള്‍ കൊടി മുറിച്ചു
ബന്ധമറ്റപ്പോഴും
ചുരന്ന മുലചുണ്ടിന്റെ
ചുവടുവട്ടത്തിലേക്ക്
ഇളം ചുണ്ടടുപ്പിച്ചാ
ത്മബന്ധമുറപ്പിച്ചതുമവള്‍
എന്നിട്ടുമെന്തേ
അനേകമാത്മാക്കളെ
ആഴത്തിലെക്കാട്ടിപ്പായിച്ച
തിരമാലകള്‍ക്കും
ജീവനറുതിവരുത്തി
ആടിയുലഞ്ഞ
കൊടുംകാറ്റിനും
നിന്റെ
പേരിട്ടു .....?

അറിയുന്നുവോ


ശ്വാസമോന്നില്‍ തുടങ്ങിയാത്മാവോടുങ്ങീ
ചടുല താളമോടെ നിശ്വാസത്തിലും
ദേഹ രൂപത്തിലെതാളശ്രേണിതന്‍
ശൃംഗ ഗര്‍ത്തങ്ങളോടിമപൂട്ടി
മോഹങ്ങളോടൊത്തുചുവടാടിയാ
വൃത്തിയേറ്റിയര്‍ഥമേറ്റി
അടരാടി നേടിയോരര്‍ഥമന്യമെന്നറിഞ്ഞില്ല
യഴകുപൂത്തുലഞ്ഞാടിയദേഹ
മൊരുപിടി മണ്ണെന്നതും
അയന ശുദ്ധിക്കാകരതലമമരുംപോഴും
അറിയുന്നതില്ല നിന്‍ കണ്ണിന്‍ തിമിരം
അണ്തലത്തോളമാവാക്കിന്റെമുള്‍മുനക
ളണയുംപോഴുമറിയുന്നതില്ല
നീ തീവ്രമാം നോവിനെ
ഇടവേളയിതിനായൊരുക്കി ഞാന്‍ നിനക്കാ
യൊരുവേള പിന്നോട്ടു നോക്കുവാന്‍
ഇഴ ചേര്‍ന്നിടെണ്ടും ബന്ധങ്ങള കലമാര്‍
ന്നൊഴുകുന്നു ഞാണോഴിഞ്ഞ പതംഗമേപോല്‍
ഉരുകുമൊരു ഹൃത്തിന്‍ പെരുമ്പറചോട്ടില്‍ നിന്ന്
വിട ചൊല്ലി ചേതനയെന്നിരുന്നാലും
ഒരു വേള കാത്തു നിന്‍ ബന്ധങ്ങളാ
ലൊരുനുള്ളു വായ്ക്കരിയാചുണ്ടിലേകാന്‍