Search This Blog

Monday, October 31, 2011

ഒക്ടോബര്‍ ! നീ വിട പറയുമ്പോള്‍

എന്റെ ജന്മസ്മൃതി തന്‍ മുറ്റത്തു നിന്നൊക്ടോബറെ !!
നിന്നെയൊന്നു നോക്കുമ്പോള്‍ നിറയുന്നു കണ്ണുകള്‍
എന്നേക്കുമായൊത്തിരിയോര്‍മ്മ തന്നെന്‍ മുല്ലനേഴി
ഒന്നുമുരിയാടാതകന്നു നിന്‍ പൂമുഖത്തു നിന്നും

ആേണ്ടക്കുമുമ്പിതേവീട്ടിറമ്പത്തു നിന്നു -
മാരാലുമറിയാതരെങ്ങാഴിഞ്ഞെന്റെയയ്യപ്പന്‍
ബോധവീണയിലൊഴുകും വിരലുകളര്‍ദ്ധ -
ബോധത്തിലുമപസ്വരമില്ലാത്ത വാക്കു തന്നോന്‍

കഥയുടെ കാക്കനാടനരങ്ങ്‌ ഒഴിഞ്ഞു
കഥച്ചൂടിലിത്തിരി തണലു മോന്താനൊറോതതന്നു
പുഴയെനിക്കേകുന്ന കണ്‍കുളിര്‍ നീരുപോലെ
ഇഴയിട്ട ജീവിതത്തിന്‍ തരംഗദൈര്‍ഘ്യം പറഞ്ഞോന്‍

ഇടയിലെന്‍ ജീവിതപ്പടവുകളിലൊരു പൂതമാ -
യിടശ്ശേരി തിറയേറ്റി നില്‍ക്കെ വിട വാങ്ങിയില്ലേ
അതു നിന്റെ മുറ്റത്തു നിന്നാണ്ടെക്കു മുമ്പാണുവെങ്കിലും
പൂതമായിന്നുമെന്‍ കണ്ണിലും കാതിലുമോട്ടുമണി കിലുക്കും

മണ്ണിന്റെ മണവും പെണ്ണിന്നെണ്ണമണക്കും മുടിച്ചേലും
മന്നന്റെ നൊമ്പരോമടിയാളര്‍ക്കായ് ഗീതഗര്‍ജ്ജനങ്ങളും
അലകളായെന്നെക്കുമെന്‍ ഹൃദയപ്പരപ്പിലൊഴുക്കും
വയലാറിന്നകതളിര്‍ സ്പന്ദനം നിന്നതും നിന്റെ മുറ്റത്തു തന്നെ

നിന്റെ കാല്‍ചോട്ടിലുരുക്കുപോലു െള്ളന്നിന്ദിര -
യുന്നം പിഴയ്ക്കാവെടിയുണ്ടയാല്‍ രക്തമിറ്റിപ്പറന്നു പോയതും
ആരാലുമകറ്റിനിര്‍ത്താനാവാത്തൊരാ രത്ന -
മുയിര്‍ പോല്‍ തിളങ്ങിയും തിയതിയാല്‍ വിങ്ങലേറ്റിയും

ചാതുര്യമേറുന്ന വാക്കിന്നപ്പോസ്തലന്‍ ജേക്കബ്ബും
ചാരുതത്തേന്‍ മൊഴി ചൊരിഞ്ഞു ഗംഗേധരിച്ചോനും
നഷ്ടദുഃഖങ്ങള്‍ തന്‍ നോവിന്റെ സ്മൃതിപ്പലകയില്‍ ചെ-
മ്പൊട്ടു തൂക്കിപ്പറന്നതും നിന്റെ കാല്‍ച്ചോട്ടില്‍ നിന്നത്രേ

ഇത്രമേല്‍ നൊമ്പരമെനിക്കേകി നീ നില്‍ക്കുമ്പോഴു -
മൊത്ത നിന്‍ നെറുകയില്‍ പുണ്യമായെന്നൊക്ടോബര്‍ രണ്ടും
നിശ്ചലനീപ്പാതയോരങ്ങളിലവനൊറ്റയാണെങ്കിലു -
മിദ്ദേശമീഭാഷയിലെന്റെയൂര്‍ജ്ജമായ് പതിരറ്റവിശ്വാസമായ്

Saturday, October 29, 2011

നന്ദിയാരോട് ചൊല്ലേണ്ടൂ

അക്ഷരമാണഛനെന്‍ ജീവ താളങ്ങളി -
ലഛനായ് ഞാനോ പുത്തീന്നു ത്രാണനം ചെയ്തോന്‍
ഇഛ പോലണുവായമ്മയിലലിയുംപോള്‍
കൊച്ചു സ്വപ്നമുദരത്തില്‍ വളരുമ്പോള്‍
നന്ദിയാരോട് ചൊല്ലേണ്ടൂ ഞാന്‍?

വിരല്‍ത്തുമ്പു തൂങ്ങിയെന്‍ പിച്ച മുറുകുമ്പോ -
ളഴലറിയാത്തൊരെന്നാശമേലുമ്മ വയ്ക്കുമ്പോള്‍
വലം കൈ പകുത്തൊരാ ചൂട് ചേര്‍ത്തമ്മിഞ്ഞയു -
മിടം വലം ചേര്‍ത്തെനിക്കൊരു കൂട്ടുമേകുംപോള്‍
നന്ദിയാരോട് ചൊല്ലേണ്ടൂ ഞാന്‍?

അക്ഷരപ്പിച്ചയിലിടരാറ്റി നില്‍ക്കാനഛന്റെ കൈത്താങ്ങു
മിജ്ജീവിതത്തിലെന്നേക്കുമോര്‍ക്കാനാ വിരല്‍ സ്പര്‍ശവും
ആദ്യക്ഷരത്തിന്‍ നറു തേന്‍ കിനിഞ്ഞെന്‍ ചുണ്ടിലീ -
ഹൃദ്യമാം ഭാഷതന്നമ്രുതു പേറിയെന്നമ്മയും
നന്ദിയാരോട് ചൊല്ലേണ്ടൂ ഞാന്‍?

ഇറ്റുമോരോ വിയര്‍പ്പിന്‍ സ്നേഹമുത്തി -
ന്നുപ്പു ചേര്‍ത്തീ മണ്ണിന്നൂഷരതയാറ്റി നില്‍ക്കുമഛന്‍
ഒട്ടല്ലാത്ത നീര്‍ കോരി തളിരു കാത്തമ്മയള -
വറ്റ ഖനിയുമീക്കുളിരുമെനിക്കായ്‌ വിളയിക്കവേ
നന്ദിയാരോട് ചൊല്ലേണ്ടൂ ഞാന്‍ ?

Friday, October 28, 2011

സഭയിലെ കോമാളികള്‍

മുന്നിലെ വെല്ലിലെന്നുമൊന്നുമില്ലാതേമിറങ്ങുവോര്‍
പിന്നിലോ കൂപമണ്ഡൂകങ്ങളാം ചിലര്‍
നാക്കിന്‍ പിഴവിന്റെ മൂര്‍ത്തിയായ് "പൂഞ്ഞാന്‍"
വാക്ക് പിഴച്ചോര്‍ക്ക് ഗുരുസ്ഥാനത്തൊരേകദന്തന്‍

വായ തന്‍ ഭാഷയ്ക്ക് കായഭാഷേം നല്‍കി
ആയതൊക്കെപ്പുലമ്പി ഭാഷയെ വ്യഭിച്ചരിപ്പോര്‍
ചായ തന്‍ കോപ്പയില്‍ വാണിഭം കണ്ടൂ ചിലര്‍
വായ പൂട്ടിപ്പിന്തിരിഞ്ഞെന്തിനോ മറ്റു ചിലര്‍

സത്യം പുരളാത്ത കണ്ണീര്‍ പോഴിപ്പൂ കാവലാള്‍ക്കാ-
യദ്ധ്യാപകന്റരുതാത്തിടത്തൂന്നു പാരേമെടുക്കുന്നു
സഭയ്ക്ക് നിരക്കാത്തതസഭ്യമെന്നറിയാത്ത മെമ്പര്‍
നഭസ്സോളമേറുന്നു മന്ത്രിയായക്ഷരവൈരിയായി

വര്‍ണമില്ലാത്തോന്‍ വര്‍ഗ്ഗമില്ലാത്തോനെന്നും
ദുര്‍ന്നടപ്പേതുമേയില്ലാത്തോനെന്നും മിഥ്യാ പ്രതിജ്ഞ ചെയ്വോര്‍
കര്‍ണ്ണനായര്‍ജ്ജുനാദിയായെന്നും കുലം കാക്കുമെന്നും
കര്‍ണ്ണങ്ങള്‍ പൊട്ടുമാറുച്ചെപ്പറഞ്ഞോര്‍

പോക്കണം കേേടറെപ്പുലമ്പീട്ടുളുമ്പോട്ടു മില്ലാതെ
പോക്കറ്റു പരതുന്നു തൂക്കമേറുന്ന "ഖേദം "
ഭാഷ്യം ചമയ്ക്കുന്നു ഖേദത്തിനേറെപ്പേര്‍
ദൂഷ്യം വരാതിറ്റു മേമ്പടിയായ് "വിഷമ"വും ചേര്‍ക്കുന്നു

അര്‍ഥ വ്യത്യാസം പരതി നിഘണ്ടുക്കള്‍ തേടി
യുത്തരദക്ഷിണമോടിക്കിതയ്ക്കുന്നു നേതാക്കള്‍
ഉത്തരം കിട്ടാത്ത ചോദ്യം ചമയ്ക്കുന്നിരു കൂട്ടരു -
മുത്തരായനം വരെ കാക്കാനുത്തരവിട്ടിടുന്നൂ

ചിത്രങ്ങള്‍ കൊയ്തൊത്തിരി ചാനല്‍പ്പരുന്തുകള്‍
ചിത്രവധം ചെയ്തു മുന്നേറിടുന്നഭ്യാസമുള്ളോര്‍
മാസങ്ങളേറെക്കൊഴിഞ്ഞു നീങ്ങുമ്പോഴു -
മാസനം നന്നായുറപ്പിക്കാന്‍ പാട്പെടുന്നോര്‍

ഖരം പോലെ കണ്‍ മിഴിച്ചമ്പേയുഴറുന്നു ശാപ -
വരം കിട്ടി മണ്ഡരിക്കുത്തേറ്റ മലയാളമക്കള്‍
വാക്കു ദോഷത്തിന്റെ വാലുതൂങ്ങിപ്പറക്കും നേതാവി -
നോര്‍ക്കുവാനന്യ തായൊന്നുമില്ലശ്ലീലമല്ലാതെ

കോമഡി ചെയ്തു പഠിക്കുന്നോരെമ്പീ വേദിയിലു-
ടനടിയാര്ത്തട്ടഹസ്സിക്കുന്നണികള്‍ കോമാളികള്‍
കാല ദോഷം പിടിച്ചെന്നു കാരണം കണ്ടെത്തി
കാലം കഴിക്കുന്നു നാട്ടാരടുത്തിലക്ഷന്‍ വരെ

മണ്ടയടച്ചോനെ മൂടോടെ മാറ്റാന്‍ മടിക്കുമെന്നുമ്മന്‍ പ്രഭോ !
കണ്ടോണ്ടിരിക്കാനി നാടിന്നേറെയാവില്ലെന്നുണ്മയും ചേര്‍ത്തുരയ്ക്കട്ടെ
ഇണ്ടലുണ്ടാവേണ്ടതില്ലിന്നീയിരിപ്പടം പോയാലു -
മണ്ടനടകോടനൊക്കെയൊഴിവാക്കി കൈ കോര്‍ത്തു-
നില്ക്കാമീ മലയാണ്മയ്ക്കായി

Monday, October 24, 2011

ജീവന്റെയീണങ്ങള്‍

ഒരു പെരുമ്പറച്ചിന്തിനാലൊരു മിഴിച്ചിമ്മലാലീ -
താരക ചിറകു കുടഞ്ഞുതിര്‍ക്കും മഴത്തുള്ളിയാല്‍
ധരയിവള്‍ ഋതുവായിടുന്നു ,തുടിക്കുന്നിവളുടെ
ജരായു ,തളിരിടും പരശ്ശതം പുതുനാമ്പിനാല്‍

ദലമര്‍മ്മരങ്ങള്‍ ചേര്‍ത്തെന്‍ ശകുന്തികള്‍ പാട്ടി -
ന്നലയോഴുക്കിയെനിക്കായ് സ്നേഹഗീതങ്ങള്‍ പാടും
അളികളീവനിയിലെ പൂവിന്റെ കാതില്‍ പ്രണയവും ചൊല്ലു-
മിളവേറ്റു നിന്നീ മാന്‍പേടയെന്നുദരചലനങ്ങള്‍ കാതോര്‍ക്കും

നീര്‍ നൂലിനാല്‍ ചിരമെനിക്കുള്ളോരീ കൂന്തലില്‍
സൂര്യനവന്‍ ചുംബനപ്പൂ ചേര്‍ത്തു മാരിവില്ലു തീര്‍ക്കും
ഹരിതമെന്നുഷ്ണദുഃഖങ്ങളില്‍ തണലിട്ടു നില്‍ക്കു-
മരുവികളെന്റെ സ്വപ്നദാഹങ്ങള്‍ക്കു നീരിറ്റിടും

ഉഷസ്സിന്‍ മടിത്തട്ടിലീ തളിരിലകള്‍ നീര്‍മുത്താലീയ -
വിഷിക്കു തീര്‍ത്ഥം ചൊരിഞ്ഞും താരകച്ചിരിയൊരുക്കീം
ഭ്രമരദണ്ഡത്താല്‍ കണ്‍ തുറക്കും മുളം തണ്ടി-
ലമരഗീതം പൊഴിക്കാനൊഴുകുമിളം കാറ്റും

കാറ്റിന്റെ വഴിയിലെ ആകുലബിന്ദുക്കളാം വിഷ -
മൂറ്റിയീ ശുദ്ധ സമീരമേകാന്‍ വിഹീരക സേനയും
കുയില്‍പ്പാട്ടു കൊണ്ടെന്റെ കരള്‍ കുളിര്‍ ചൂടി നില്‍ക്കും
മയിലാടി നിന്നെന്റെ മിഴികള്‍ക്ക് ശബള ചിത്രമേകും

ശകലികള്‍ നൃത്തമാടിത്തിമിര്‍ക്കുമരുവിക -
ളരികിലീ ദാഹനീര്‍ക്കൊതിക്കിറ്റു സാന്ത്വനം നല്‍കി
തിരികെ ഞാനീവഴിക്കില്ലെന്റെയേകദിശായാത്ര -
യമരുമാഴിയില്‍ നിന്നൊരു മഴക്കണമായെത്തിടാമെന്നു ചൊല്ലി

അണുമുതലാനയോളം ചരമായതിന്‍ പ്രാണന്നൊഴുക്കു പോലെ
അണ കെട്ടി നിര്‍ത്താനാവത്തൊരു പ്രണയയാത്ര പോലെ
പുരോപ്രവാഹമീ ജീവന്റെ പാതയോരങ്ങളില്‍
പുലരിയിന്നത്തെതന്യമാകും നമുക്കിനിയൊന്നിനായ് കാതു നല്‍കാം

ഒരു നറു പുഞ്ചിരിച്ചെപ്പാല്‍ കുളിര്‍പ്പിച്ചു നിര്‍ത്താമിന്നിനെ -
യൊരു നിലാവിന്റെ നൈര്‍മ്മല്യമൊന്നായ് പുലര്‍ത്താം
ഒരു കരിമ്പൊട്ടു വീഴാതെ കൈ കോര്‍ത്ത്‌ നില്ക്കാ -
മിരവിലും പകലിലുമിളകാത്ത ഹൃദയ വാഹിയാകാം

പകലിന്റെ രാജന്‍ പതിരുതിര്‍ക്കാത്തവന്‍ നിന്റെ
പകല്‍യാത്രയിലെന്റെ നിഴലെത്ര കുറുകുന്നു നീളുന്നു
ചിരി തൂകി വിരല്‍ ചൂണ്ടി മൂകമായെനിക്കേകുമാജ്ഞയില്‍
താഴിട്ടു പൂട്ടാത്ത കണ്ണുമെന്‍ കാതും താളം കൊഴുക്കുന്ന ജീവനും

Wednesday, October 19, 2011

ഇല കൊഴിയുമ്പോള്‍

ഗ്രീഷ്മമേ നിന്നെ ഞാന്‍ പ്രണയിക്കില്ല യെങ്കിലു -
മുഷ്ണ വേനലില്‍ നിനക്കു ഞാനന്യ യാവാനാവതില്ല .
തളിര്‍ നാമ്പ് കൂമ്പാന്‍, ചില്ല തേടും കിളിക്കിറ്റു തണല്‍
വിളിച്ചേകിടാന്‍ നീയെനിക്കനിവാര്യ മെങ്കിലും ഞാന്‍.........

മുഴുപ്പെത്തി നിന്നോരു മൂപ്പിലയിന്നലെക്കൊഴിഞ്ഞൂ
എഴുത്തിന്‍ വഴിയിലെ കരിമ്പച്ച, വിരല്‍ ചൂണ്ടിയോന്‍
ഭാഷ തന്‍ മഹാമേരുവെന്‍ ചോട്ടിലായ് നിന്റെ നിശ്ചേതനം
ഞാന്‍ വസതം കൊതിക്കുന്നു , ഗ്രീഷ്മമേ പ്രണയിക്കനാവില്ല നിന്നെ

Thursday, October 13, 2011

എന്റെ വീട്

ഇത്ര വിശാലമാമീ മണ്‍ പരപ്പുമൊത്തൊരാകാശക്കൂരയും
ചക്ര വാളത്തിന്‍ മതില്‍ക്കെട്ടുമുളെളന്നാലയത്തിണ്ണയില്‍
ഇഷ്ടം നുണഞ്ഞെന്റെ മുത്തശ്ശിയോടൊത്ത് പുത്തന്‍ തഴപ്പായി -
ലൊത്തിരിയൊത്തിരി കെട്ടുകഥക്കെട്ടഴിക്കും നേരം

പത്തര മാറ്റുള്ളോരിന്ദു മുഖത്തിളക്കത്തിലെന്തമ്മേ
ഉത്തരം കിട്ടാതെയിന്നും കളങ്കപ്പാടെത്തി നില്പൂ ?
ഇത്ര മേല്‍ നാണം കുണുങ്ങുന്നോരീ രാത്രി തന്‍ നെറുകയി -
ലുത്രാടത്തിളക്കമായ് നില്പോളിവള്‍ക്കെന്തേയിത്ര ദുഃഖം ?

തെങ്ങിന്‍ ദലാഗ്രത്തിളം കാറ്റിലാടുന്ന കൂട്ടില്‍ കുരുവിക്കു
ചിങ്ങം പിറന്നെന്നറിയിപ്പിന്നുമങ്ങെത്തിയില്ലേ ?
കുരുവിച്ചിലംപിന്റെ താളങ്ങളിന്നത്തെ രാപകല്‍
മുഖരിതമാകേണ്ടതെന്തേയിവര്‍ മറന്നു പോകുന്നുവോ ?

ചിറകു നനഞ്ഞോരെന്‍ കിളികള്‍ക്കു വിറകൊണ്ട പകലുക -
ളൊരു വെയില്‍ച്ചിന്തു നല്‍കാന്‍ മടിക്കുന്നതെന്തേ ?
വയല്‍ക്കൊറ്റി മൂകമായ് വരളും വയല്‍ക്കോണിൽ
വരയിട്ടു നീന്തും മീനിനോടശനം മറന്നങ്ങു കേഴുന്നുവോ ?

ജീവന്റെ നാമ്പുകളിലെ നീര്‍വറ്റിയെന്റെയിറയത്തു
ശാപപ്പിറപ്പായ്‌ നിറയുന്നു പതിരിന്റെ കൂനകള്‍
ഹേമ ബിന്ദുക്കള്‍ തന്‍ കതിരൊന്നു കൊയ്താ മരക്കൊമ്പില്‍
പ്രേമമുണ്ടിണയോടു കുറുകാന്‍ കൊതിക്കും ശുകപ്പക്ഷിയും

കിളിപ്പാട്ടു കേട്ടുണരാന്‍ കൊതിക്കുമീയുഷപ്പെണ്‍കൊടി
തളിര്‍മുഖം വാടി നിന്‍ മിഴികള്‍ നീര്‍ച്ചാല് തീര്‍ത്തെന്തേ നില്പൂ ?
മുകില്‍ മുറിച്ചെത്തും മയൂഖ പ്രണയബിന്ദുക്കളെ
കരള്‍ ചേര്‍ത്തു മുത്തേണ്ട പൂവേ നിനക്കെന്തു പറ്റി ?

നഖമുനകളാഴ്ത്തിയീ മണ്‍ ഹൃദയവേരുകളെ
നിര്‍വ്വാസനം ചെയ്തീ മണ്ണിന്റെയന്നം മുടക്കുവോര്‍
വാതിലുകള്‍ താഴിട്ടു നില്‍ക്കുന്ന കാതിന്റെ പൂമുഖപ്പടി ചേര്‍ന്ന്
ജീവന്റെയീണം മുറിഞ്ഞിറ്റുന്ന ചോരയും പേറി പായുന്നു ,സങ്കടപ്പുഴയിതാ

ഈ മടിത്തട്ടില്‍ നിന്നാരൂഢവും കടന്നെന്റെ കണ്ണു -
ളീറന്‍ പുരണ്ടാകുലത ചുമലേറ്റിപ്പായുമ്പോള്‍
ഇഴയകന്നഴല്‍ ചുരുട്ടിയോരരികുമായെന്റെ മേല്‍ക്കൂര -
യഴകൊഴിഞ്ഞരുതുകള്‍ക്കായിരം വാതിലും പേറി

തണല്‍ ചുരന്നെന്നെ തഴുകിയുറക്കുവാനാകാതെ
താന്തോന്നി മഴയോടു പുലയാട്ടു ചൊല്ലിയകറ്റുവാനാവാതില്ലാതെ
നടുവൊടിഞ്ഞുഴറും കഴുക്കോല്‍ നിരപ്പിന്‍ പുറത്തു
ചിതലരിച്ചല്പ ജീവനായ് നില്‍ക്കും പുരത്തൂണ് മേലൊരു പാഴ്ജന്മമായ്

അകാലത്തു കൂത്താടുമാസുര മിന്നല്‍പ്പിണര്‍ക്കൂട്ടങ്ങള്‍
മൂക കവചമാമെന്റെ ഭിത്തിക്കു വിള്ളലിട്ടട്ടഹസ്സിക്കുന്നു .
ഒളിവിലീ ചുമരിന്‍ ചുവടു മാന്താനധിനിവേശാഖുക്ക -
ള ളവതിരുകള്‍ മുറിയ്ക്കുന്നു മൂകശാസനത്തിന്‍ മുന്നില്‍

ചിതയൊരുക്കാനാമ്ര ശിഖരങ്ങളില്ല
ചിതക്കൊള്ളി വയ്ക്കാനാത്മബന്ധങ്ങളില്ല
ചിറകൊടിഞ്ഞഴല്‍ക്കൂട്ടു പൂകുന്ന പെണ്ണിന്നു
ചിരമൊരു സാന്ത്വനപ്പകര്ച്ചയ്ക്കു വിരല്‍ത്തുമ്പുമില്ല .

ഇവിടെ ഞാനൊറ്റയാകുന്നുവോ ,ബന്ധങ്ങളറ്റിനിയു -
മിവിടെ ഞാനൊറ്റയാകുന്നുവോ ...?
അക്ഷരത്തെളിനീരില്‍ ചിത്തധാവനം ചെയ്തിത്തിരി വെട്ടമേകാ -
നി ക്ഷിതി ,യെന്റെ വീട്ടു മുറ്റത്തു ഞാനൊറ്റയാകുന്നുവോ ....?

ഇത്തിള്‍ക്കണ്ണികള്‍

ഒട്ടുനാള്‍ മുമ്പീ മഹീരുകച്ചോട്ടില്‍ ഞാ -
നൊട്ടല്ലാത്തോരീയക്ഷരത്തണല്‍ തേടിയെത്തി
ചുറ്റുകല്‍ പൂകിയിരുന്നെന്റെ ചിത്തപത്രത്തിലെ തോന്നലാ -
മക്ഷരമുത്തുകളൊത്തിരി ചേര്‍ത്തൊരു മാല കോര്‍ത്തു

ഒത്തിരി വാക്കിനാലൊട്ടല്ലാത്ത നോക്കിനാലീമര -
മെത്രയോ സാന്ത്വനച്ചിന്താലെനിക്കൂര്‍ജ്ജമേകി
എന്നെഴുത്തുകോല്‍ത്തുമ്പിലോരക്ഷരം ജനിക്കുമ്പോ -
ലെനിക്കായിവനൊരു കുയില്‍പ്പാട്ടീണമൊരുക്കി

എഴുത്തിന്റെ വഴിയിലെ പതിരോട് വിരല്‍ ചൂണ്ടിയു -
മെഴുതാപ്പുറത്തോട് പുലയാട്ടു ചൊല്ലിയും
ഉറക്കത്തില്‍ വീണാലൊരുണര്‍ത്തു പാട്ടേകിയു -
മരികത്തൊളിവിലെ കൂരമ്പ്‌ നേര്‍ക്കൊരു ചുരിക നല്‍കിയും

കാകന്റെ ചുണ്ടാലൊരു ജീവന്തികക്കുരു പതച്ചാ -
ലാകെയാ ശിഖരമുലഞ്ഞാകുലത മാറ്റിയും
ചുണ്ടാല്‍ കൊരുക്കുന്ന പോരിടയില്‍ കരുത്താ-
യിണ്ടലാറ്റിയിലത്താളമൊത്തിറ്റു കാറ്റേകിയും

ഇത്ര ശുദ്ധ ശീതള കാറ്റേകി നിന്നോരീ മരത്തിലി -
ലെത്ര ശിഖരങ്ങളിലിത്തിളുകള്‍ മുളയ്ക്കുന്നൂ
ഏറി നിറഞ്ഞു നിന്നോരീ ഹരിതക്കുളിര്‍ച്ചോട്ടി-
ലുറവവറ്റാതുള്ള ജീവസമീരനില്‍ ഗരളഗന്ധം മണക്കുന്നു .

നീരജ ശുദ്ധിയാര്‍ന്നു നാരദവേല ചെയ് വോര്‍
നേര് പേരാക്കി നേരിന്റെ വഴിയില്‍ നിന്നകലെചരിപ്പോര്‍
അക്ഷരപ്പിച്ചയിലൊരു കൈത്താങ്ങ്‌ കാതോര്‍ത്തു നില്പോ -
രക്ഷരത്തിനും മേലെയെന്നറിവെന്നു നാട്യമാടുവോര്‍

ആരലുമാവില്ലയീ ജീവനില്‍ വിള്ളലേകാനെന്നു
നേരുറപ്പോടക്ഷര പൂജയില്‍ മുഴുകി നില്പ്പോര്‍ .
എങ്കിലുമെന്തോ ദു:സ്വപ്നങ്ങളേറുന്നു രാപകല്‍
പങ്കിലരാരോ മറ്റൊരാല്‍ വളര്‍ത്താനിവനുടെ വേരറുക്കുന്ന പോല്‍ .....

Monday, October 3, 2011

മാര്‍ഗ്ഗദര്‍ശി

നേതാവിന്നലെ ചൊല്ലിയിരിപ്പടം അന്നത്തോടോത്തു -
നല്‍കണം മലയാള മണ്ണിലെന്നും മദ്യത്തിനെന്നു
കാലുറയ്ക്കാത്തവന്റെണ്ണമേറിത്തിമിര്‍ക്കട്ടെയെങ്കിലെ
കാലുറച്ചൊന്നു നില്‍ക്കുവാനീ കേരളത്തിന്നാകയുള്ളറിക.

ഗാന്ധിക്കിരിക്കാനിരിപ്പടമുണ്ട് ,മുക്ക് മൂലകള്‍ തോറും
ഇന്ത്യയിലെനിക്കിത്തിരിയല്ലാത്ത സംഗതികളേറെയും
അന്ധമായെന്നെയെതിര്‍ത്തു ഗര്‍ദ്ദഭരോദനം നടത്താതെ
എന്തിനും പോരൂ എന്റെ കൂടെ "സ്വിസ്സി "ലേക്കുള്ള മാര്‍ഗ്ഗവും ചൊല്ലാം .