Search This Blog

Wednesday, December 28, 2011

തുളസീദളമായ്...

ഉള്ളിന്റെയുള്ളിലെ ശാന്തി ദീപം പോലെ
കണ്ണാ ! നിന്നോടക്കുഴല്‍പ്പാട്ടെന്നിലലിയുന്നു
എന്റെ പകല്‍ച്ചിറകിലാ വേണുനാദം പേറി
നിന്നേക്കു ഞാനെന്‍ മിഴികളര്‍പ്പിക്കുന്നു.

ഇരുളിന്റെ കോണില്‍ വഴി ചൂണ്ടും ചിരാതായ്
ഹൃദയരേണുവില്‍ കുളിരിടും തുളസീദളമായ്
പാഴ്മുളംതണ്ടിന്റെ ജീവനാം ചുംബനപ്പൂവായ്
എന്നിലെ ഞാനിലേക്കെത്തുന്നു നീ കണ്ണാ !!

ആ തിരുമേനിയില്‍ ചാര്‍ത്തിയ ചന്ദന -
മാത്മപ്രഭയായെന്നില്‍ തെളിഞ്ഞെങ്കില്‍
പഞ്ചഭൂതങ്ങളും യമുനാപുളകം പോ -
ലഞ്ജന ശ്രീയായെന്നില്‍ തിളങ്ങിയെങ്കില്‍

ഈ കുരുക്ഷേത്രത്തിലെന്നാസുര ചിന്തയോ -
ടാരും തടുക്കാത്തോരമ്പു പോല്‍ കണ്ണാ നീ
ആകുലപ്പത്തിമേല്‍ താളം ചവിട്ടുന്നോ -
രരോമലായെന്നില്‍ നിറയേണമേ.

നിന്റെ മൌലി തന്‍ സപ്തവര്‍ണ്ണത്തുണ്ടി-
ലെന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ വരച്ചു ചേര്‍ക്കട്ടെ
നീയാമീ നീലക്കടമ്പിന്‍ ചോട്ടിലെ ശീതളഛായയില്‍
നീരാടി നീരാടി ഞാനെന്നെയുയര്‍ത്തിടട്ടെ

എനിക്കു സ്നേഹമായെന്നഞ്ചിന്ദ്രിയങ്ങളു -
മെനിക്കു പൊരുതുവാനീയാസുരജന്മങ്ങളും
എനിക്കു ഞാനായിടാന്‍ നീയുമെന്‍ കണ്ണാ !!!
അലിയട്ടെ ഞാനീ വേണു തന്നാത്മാവില്‍ .

Tuesday, December 27, 2011

ഇടവക്കുളിര്‍

എന്തോ പറയുവാനിന്നലെ നീയെന്റെ
ജാലകപ്പടിക്കരികിലായെത്തിയില്ലേ.
ചെമ്പകപ്പൂങ്കാറ്റിന്‍ ചിറകിലായെത്തി നീ
യെന്തോ സ്വകാര്യം പറയാന്‍ ഒരുങ്ങിയില്ലേ

ഈയിടവത്തിന്റെ തെക്കിനിക്കോലായില്‍
നീ നിന്റെ കാല്‍ച്ചിലമ്പൊച്ച പൊഴിച്ചു നില്‍ക്കെ
മുറ്റത്തെന്‍ തുളസിക്കതിര്‍ത്തുമ്പില്‍ താളം പിടി -
ച്ചിറ്റുമ്പോളെന്നോടു നീയെന്തോ മൊഴിഞ്ഞതില്ലേ

കാതോരമെനിക്കീയിളം കാറ്റു കോരും കുളിരില്‍
കാതര മൊഴിയായ് നിന്റെ പാട്ടു ഞാന്‍ കേട്ടു
സന്ധ്യ തന്‍ നെറുകയില്‍ മുനിയും ചിരാതിനോ-
ടെന്തേ പരിഭവം കോരുന്നു നീ ,അവള്‍ പാവമല്ലേ

ജാലകച്ചില്ലിലൂടൂര്‍ന്നിറങ്ങും മുത്തില്‍ നി -
ന്നാര്‍ദ്ര നൊമ്പരങ്ങള്‍ തുടി കൊട്ടി നില്‍ക്കെ
പ്രാണന്റെ കവിളില്‍ കുളിര്‍മുത്തമേകി
പ്രണയിനീ നീ യെന്നോടു ചൊല്ലാന്‍ കൊതിപ്പതെന്തേ ?

Friday, December 23, 2011

ഡിസംബര്‍ നിനക്കു ഞാന്‍...........

ഇന്നു ഞാനീ ധനുമാസ്സക്കുളിരില്‍ ലോകമേ
പൊന്‍ താരകത്തിളക്കത്തിലീ പുല്‍ക്കൂട്‌ പൂകുന്നു
എന്നമ്മ മറിയം, ഈ ഭൂമി,നിങ്ങള്‍ക്കു മാത്രമായ്
എന്നെ പ്പിറപ്പിച്ചിറ്റു ചുടു ചോര ചിന്തുവാന്‍

ഒത്തിരിത്താരകത്തിളക്കത്തിലീയാര്‍പ്പൂവിളിയു -
മൊത്തിരി സ്നേഹത്തിളക്കോമീ രാത്രിക്കു കൂട്ടാകുമ്പൊഴും
ഇന്നുമെനിക്കന്യ മാണാ ഒറ്റിന്റെ വെള്ളിച്ചിലമ്പും
എന്നെ മറന്നുള്ളോരീ ചിരിപ്പിന്നിലെ കറുപ്പും

Thursday, December 15, 2011

ഗുരോ !!!

എന്നുമെന്നുള്ളിലറിവിന്‍ വിളക്കാ -
യുള്ളിന്‍ പ്രഭയ്ക്കെന്‍ വഴികാട്ടിയായ്
അന്യന്റെ കണ്ണീരിലലിയും ഹൃദയമാകാ -
നെന്നോടു ചൊല്ലുന്നു നിന്റെ മൌനം ഗുരോ !

അയലിന്റെ കാന്തിക്കൊരു കണ്ണു നല്കാ -
നഴലുകളിലെന്നുമെന്‍ കൈത്താങ്ങു നല്‍കാന്‍
ഇരവുകളിലൊരു കൈത്തിരിച്ചാര്‍ത്തായിടാന്‍ നീ -
യുരുവിട്ട വാക്കുകളെനിക്കൂര്‍ജ്ജമാകും ഗുരോ !!

ശിവഗിരിക്കുന്നിലെ ശാന്തിയെന്‍ വെളിച്ചമാകും
ശാരദക്കാന്തിയെന്നക്ഷരത്തെളിച്ചമാകും
അറിയാനലയുന്ന ജീവിതമായി ഞാ -
നറിവാം നിന്‍ ചരണമണയുന്നൂ ഗുരോ !!!

ഒരു മുളം തണ്ടിലെയാര്‍ദ്ര നാദം പോലെ -
യൊരു നിലാവിന്റെ നിര്‍മ്മലക്കുളിരു പോലെ
ഒന്നെന്ന നിന്റെയുള്‍ക്കാഴ്ചയെന്നി -
ലെന്നുമറിവിന്‍ മലരായ് വിരിയേണമേ ഗുരോ !!!!

Sunday, December 11, 2011

തണുപ്പ് കൊതിക്കുന്ന കൂടംകുളവും തണുക്കാന്‍ മടിക്കുന്ന മുല്ലപ്പെരിയാറും

തണുപ്പ് കൊതിക്കുന്ന കൂടംകുളവും
തണുക്കാന്‍ മടിക്കുന്ന മുല്ലപ്പെരിയാറും

അപകട സാദ്ധ്യതയുടെ നിജസ്ഥിതി വ്യക്തം ആയിരിക്കെ തന്നെ ഭരണ കൂടം ഉദാസീന സമീപനം സ്വീകരിക്കുന്ന തിന്റെ പൊരുള്‍ ഭരണ കൂടത്തിനു പുറത്തുള്ള ഒരു വിഭാഗത്തിനും മാധ്യമ മേഖലയിലെ മിക്ക ഇടങ്ങള്‍ക്കും അറിവുണ്ടായിട്ടും അതിനെ ഭൂമിശാസ്ത്രപരമോ വംശീയമോ ആയ ഭീകരതയുടെ ഇരകളാകുന്ന സമൂഹത്തോട് തുറന്നു പറയുവാനും ബോധവത്കരിക്കുവാനും തുനിയാത്തതിന്റെ കാരണം എന്തായിരിക്കാം ?
ലോകത്തെ ഇതര രാജ്യങ്ങളില്‍ നില നില്‍ക്കുന്നതും വളര്‍ന്നു വരുന്നതുമായ സാമൂഹ്യ അസ്വസ്ഥതകളും അവയുടെ പരിണാമവും അതിന്റെ ചാലക ശക്തിയായി വര്‍ത്തിക്കുന്ന ഗൂഡ കേന്ദ്രങ്ങളെയും അതിന്റെ പിന്നാം പുറങ്ങളെയും സൂക്ഷ്മ നിരീക്ഷണം നടത്തി ഭൂരിപക്ഷ സാധാരണത്വത്തിനു മനസ്സിലാകി കൊടുക്കുവാന്‍ നാം ഉത്തരവാദികള്‍ ആണ് .ഇവിടെ ആ ചുമതല തികഞ്ഞ പരിശുദ്ധിയോടെ നിര്‍വഹിക്കേണ്ട രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ തികച്ചും അവരുടെതായ ആവശ്യങ്ങളിലേക്ക്‌ മാത്രം ചുരുങ്ങുന്നു എന്നത് അപകടകരം ആണ് .

ഒരു തമിഴ് മലയാള സംഘര്‍ഷത്തിനുള്ള അന്തരീക്ഷം ( രാജ്യത്തെ ഇതര സാമൂഹ്യ ആലോസരങ്ങള്‍ക്ക് ഒപ്പം ) ആയി നില നിര്‍ത്തെണ്ട ആവശ്യം നമ്മുടെ രാജ്യത്തെ രാഷ്ട്രീയ കോര്‍പ്പറേറ്റ്കളുടെതാണ് .അത് ഒരു അധിനിവേശ ആവശ്യത്തിന്റെ ഭാഗവും കൂടി ആണ് .അരാഷ്ട്രീയ തലമുറ ഉണ്ടാ വേണ്ടതും മേല്‍പ്പറഞ്ഞ ആവശ്യത്തിന്റെ കരുപ്പിടിപ്പിക്കലിനും നിലനില്‍പ്പിനും അത്യന്താ പേക്ഷിതവും.രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ വിഷയം അര്‍ഹമായ പ്രാധാന്യത്തോടെ ശ്രദ്ധിക്കാപ്പെടാതെ പോകുന്നത് നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ അപകടാവസ്ഥ പതിരറിഞ്ഞു ചികിത്സിക്കാന്‍ സാധ്യമാവാത്ത സാഹചര്യം സൃഷ്ടിക്കും .

ഭരണകൂടം തങ്ങളുടെ താത്പര്യ സംരക്ഷണത്തിന് ഒത്തു കിട്ടുന്ന ചാകര പോലെ ഇത്തരം പ്രശ്നങ്ങള്‍ക്ക് വിത്തും വളവും നല്‍കും .സമഗ്രതയുടെ സ്വര്‍ണ തിളക്കം പേറുന്ന ഒരു സംസ്കാരത്തിന്റെ ഹൃദയ ത്തിലേക്ക് കുന്തം ഓങ്ങി നില്‍ക്കുന്ന അധിനിവേശത്തിന്റെ പടയോട്ടത്തിനു നമ്മുടെ ഭരണകൂടം കുട പിടിക്കുന്നത്‌ എന്ത് കൊണ്ട് ?

പരമ്പരാഗതവും തനതുമായ ഊര്‍ജ്ജ സ്രോതസ്സുകളുടെ ലഭ്യത നമുക്ക് സമൃദ്ധം എന്നിരിക്കെ അവയെ പാരിസ്ഥിതികാനുകൂലമായി ഉപയോഗ പ്പെടുത്താതെ ആഗോളതാത്പര്യാനുസരണം ചട്ടങ്ങള്‍ മാറ്റി എഴുതപ്പെടുമ്പോള്‍ നമ്മുടെ സംസ്കാരത്തിന്റെയും സാമൂഹ്യ ബന്ധങ്ങളുടെയും വില ഭൂമിയുടെ നീരുറവ വരളുന്നതോടൊപ്പം രാജ്യത്തിന്റെ അസ്വസ്താന്തരീക്ഷത്തിന്റെ വേനല്‍ ചൂട് ഉയര്‍ന്ന മാനബിന്ദുവില്‍ എത്തി നില്‍ക്കും .

എന്നും വൈകാരിക സമീപനം മാത്രം സ്വീകരിക്കപ്പെടുന്ന തമിഴ് ജനത അവരുടെ ഈ സമീപനങ്ങളെ അപ്പടി തന്നെ നിലനിര്‍ത്തിപ്പോകണം എന്ന് ആഗ്രഹിക്കുന്ന നേതൃത്വത്തിന്റെ അടിമകള്‍ ആണ് .സിനിമ മുതല്‍ രാഷ്ട്രീയം വരെയും തിരുവിഴ മുതല്‍ തിരുമണം വരെയും ഉള്ള അവരുടെ വൈകാരിക സമീപനം ഒരു സന്തുലിത സാമൂഹ്യ - രാഷ്ട്രീയ അന്തരീക്ഷത്തിന്റെ നെടും തൂണാവാന്‍ സഹായകം ആവുന്നില്ല .ഇത് തന്നെ ആണ് വെള്ളിത്തിരയുടെ നായികാ നായക തിളക്കങ്ങളെ ഭരണ ചക്രത്തിന്റെ നിയന്ത്രക പദവിയില്‍ അവരോധിക്കാന്‍ ഇടവരുത്തിയത് .രാജ്യത്തിന്റെ മുഖ്യ ധാരാരാഷ്ട്രീയത്തില്‍ രാഷ്ട്ര സ്നേഹവും അനുപമമായ ജീവിത ആദര്‍ശങ്ങളും നില നിര്‍ത്തുകയും പുലര്‍ത്തുകയും പകര്‍ത്തുകയും ചെയ്ത രാഷ്ട്രീയ നേതാക്കള്‍ തമിഴ് രാഷ്ട്രീയത്തിലെ നാലാം കിട നേതാക്കള്‍ക്കും താഴെയാണ് .തമിഴിന്റെ ഈ രാഷ്ട്രീയ മനസ്സിലൂടെ തിരശീലയിലെ തിളക്കങ്ങള്‍ക്ക് മാത്രമേ യാത്രാനുവാദം ഉള്ളൂ എന്ന് പരസ്യ പ്പലക സ്ഥാപിക്കുന്ന സാഹചര്യത്തിലേക്ക് ദേശാവസ്ഥയെ എത്തിച്ചത് തമിഴ് വികാരം അല്ല മറിച്ച് ദേശീയ രാഷ്ട്രീയപ്പാര്ടികള്‍ തന്നെ ആണ് .

മണ്ണിന്റെയും പ്രകൃതിയുടെയും ഉള്ളു നിറഞ്ഞു അനുഗ്രഹീതം ആയ നമ്മുടെ രാജ്യത്തിന്‍റെ കൃഷി സാഹചര്യങ്ങളെ അല്‍പ്പം പോലും സ്നേഹിക്കാതെ ഭരണ കൂടം നമ്മുടെ ജീവവായു പോലും ആര്‍ക്കോ വേണ്ടി വാണിജ്യ വത്ക്കരിക്കുംപോള്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ സ്വത്വം ആണ് എന്നാ തിരിച്ചറിവ് തികഞ്ഞ ഊര്‍ജ്ജസ്വലതയോടെ ഉത്തര വാദിത്വതോടെ ഉയര്‍ത്തിപ്പിടിക്കെന്ടത് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആണ് .അവരൊക്കെ അപ്പാടെ വ്യവസായ സ്ഥാപനങ്ങള്‍ ആയി മാറി .ഇത്തരം അപചയ സാഹചര്യങ്ങളില്‍ ഒരു തിരുത്തല്‍ ശക്തി ആയി നില്‍ക്കേണ്ട രാഷ്ട്ര സാംസ്കാരിക സംഘടനകള്‍ പോലും സുഷുപ്തിയില്‍ ആണ് .

ഇന്ന് മുല്ലപ്പെരിയാര്‍ രണ്ടു സംസ്ഥാനങ്ങള്‍ക്ക് ഇടയിലെ വിഷയം മാത്രം ആണോ ? അസ്വസ്ഥതകളുടെ ശ്രുംഖല കളിലേക്ക് വലിച്ചു ചേര്‍ക്കപ്പെടുന്ന അവസാന കണ്ണിയായി മുല്ലപെരിയാര്‍ രൂപപ്പെടുമ്പോള്‍ ഒരു ദുരന്തം കൊണ്ട് വെട്ടി മുറിക്കപ്പെട്ട സംസ്ഥാനത്തിന്റെ ഇരു കരകളിലെയും അപരിഹാര്യമായ ആകുലതകളുടെയും നാളത് വരെയും നെഞ്ചേ റ്റി നടന്ന കാര്‍ഷിക സൌഭാഗ്യത്തിന്റെ പെട്ടെന്നുള്ള തോരോധാനം വാരി വിതയ്ക്കുന്ന തമിഴ് അസ്വസ്തതയുടെയും പക കണ്ണ് കളുടെ തേരോട്ടം കാണേണ്ടി വരാം .കാരണം തമിഴിന്റെ കുടി വെള്ള പ്പേരില്‍ കാലഹരണ പ്പെട്ട ഒരു മനുഷ്യ നിര്‍മ്മിതി രാഷ്ട്രീയ പിടിവാശികളുടെയും മുതലെടുപ്പിന്റെയും തീവ്രതയ്ക്ക് മുന്നില്‍ തകര്ന്നടിയുംപോള്‍ ബലിയാടാ വുന്ന ജന്മ ശേഷിപ്പുകളുടെ പക വിരല്‍ ചൂണ്ടുന്നതും കണ്ണ് കോര്‍ക്കുന്നതും തമിഴിലേക്ക് ആയിരിക്കും .സമാധാന ദൌത്യതിലേക്ക് വേഷ പ്പകര്‍ച്ച നടത്തുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ പ്രശ്ന പരിഹാര ത്തോണി വലിച്ചടുപ്പി ക്കുമ്പോഴേക്കും ഇരു കരയില്‍ നിന്നും ചൂടും ചൂരും ഉള്ള പുതിയ ഇര അവര്‍ക്കായി പിറന്നിരിക്കും .

കാലഹരണ പ്പെട്ട ഇത്തരം അണ കളുടെ എണ്ണം ഇന്ത്യയില്‍ ഏറെ ഉണ്ടെന്നിരിക്കെ അവയൊക്കെ ഡീ ക്ക മ്മീഷന്‍ ചെയ്തു നിലവിലുള്ള ജലനയം വിപുലീകരിക്കുകയോ പുതുതായി രൂപീകരിക്കുകയോ ചെയ്തു ജല വൈദ്യുത മേഖലയും കാര്‍ഷിക രംഗവും സമഗ്ര വത്കരിക്ക പ്പെടുന്നില്ല എന്നത് ഭരണ കൂടം ദേശത്തോട് ചെയ്യുന്ന ദ്രോഹം എന്നല്ലേ പറയേണ്ടൂ .ഒരേ ജല സ്രോതസ്സില്‍ നിന്ന് തന്നെ പാരിസ്ഥിതിക വ്യതിയാനങ്ങള്‍ക്ക് വിധേയം ആകാതെ മള്‍ട്ടി ഹൈഡല്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കാം എന്നിരിക്കെ അധികാരി വര്‍ഗ്ഗം ഇതിനോട് നിസ്സംഗം ആവുന്നത് എന്ത് കൊണ്ട് ?

സോവിയറ്റ് യൂണിയന്റെ കാര്‍ഷിക മുന്നേറ്റങ്ങളുടെ ചുവടു പിടിച്ചു പഞ്ചവത്സര പദ്ധതികള്‍ ആവിഷ്ക്കരിക്ക പ്പെടുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് വ്യാപരിക്കുന്ന ഇടങ്ങളില്‍ എത്തി നിന്ന നെഹ്രൂവിയന്‍ ചിന്തകളില്‍ കാര്‍ഷിക കാര്‍ഷികേതര വികസനങ്ങളില്‍ സമഗ്രവും സമൃദ്ധവുമായ ഇന്ത്യന്‍ ചാലുകള്‍ നമ്മുടെ രാജ്യത്തിന്റെ ഭാഗധേയ നിര്‍ണ്ണ യത്തിന് നൂറു ശതമാനവും മികവുറ്റതെന്നും അവയെ ശ്രദ്ധാ പൂര്‍വ്വം ഉപയോഗപ്പെടുത്തി നമ്മുടെ സംസ്കൃതിക്ക് അനുയോജ്യമായി വികസന മുന്നേറ്റം കരുപ്പിടിപ്പിക്കാം എന്ന് ബോധ്യപ്പെടുത്തി യിട്ടുണ്ട് .വികസന പാതയില്‍ ഈ കാഴ്ച പ്പാടുകള്‍ നില നിര്‍ത്തി ക്കൊണ്ടു ഒരു പടി കൂടി മുന്നോട്ടു പോയി ബാങ്ക് ദേശ സാത്കരണം വരെ നടത്താന്‍ ഇന്ദിരാജി തുനിഞ്ഞപ്പോള്‍ അണിയറയില്‍ വിദേശ ഇടപെടലുകള്‍ക്ക് വഴി തുറക്കാന്‍ ഉള്ള രൂപ രേഖ അട വച്ച് തുടങ്ങിയിരുന്നു .രാജ്യത്തിന്റെ ആന്തരിക ഭീകരതയുടെ ഇരയായി ഒരു യുഗത്തിന് വിരാമ ബിന്ദു ഇടുമ്പോള്‍ പകരം കിട്ടിയ മൃഗീയ ഭൂരിപക്ഷത്തിന്റെ ചവിട്ടു പടിയില്‍ പിന്നം പുറങ്ങളിലൂടെ നടന്നിരുന്ന അധിനിവേശം ചുവടു ഉറപ്പിക്കാന്‍ തുടങ്ങി .പക്ഷെ അകത്തളങ്ങളില്‍ സ്വൈര വിഹാരം നടത്താനും മണിയറ പങ്കിടാനും വീണ്ടും ഒരു ഭീകരതയുടെ താണ്ഡവം വരെ കാത്തിരി ക്കേണ്ടി വന്നു .പക്ഷെ അപ്പോഴേക്കും വിതറി ഇട്ടിരുന്ന വിത്തുകളുടെ മുള പൊട്ടാന്‍ തുടങ്ങി .

ഇവിടെ രാഷ്ട്രത്തിന്റെ ഓരോ ചലനങ്ങളിലും ശ്വാസ നിശ്വാസങ്ങളിലും കണ്ണും കാതും കൂര്‍പ്പിക്കുകയും സാന്ത്വന ത്തിന്റെയും പ്രതിഷേധത്തിന്റെയും വാക്കുടമസ്തര്‍ ആവുകയും ചെയ്യേണ്ട നാല് എസ്റ്റെറ്റുകളും ചിതലരിച്ച തൂനുമായി കാലക്ഷേപം നടത്തുന്നുവോ എന്ന് തോന്നി പ്പോകുന്നു .ഭരണ കൂടത്തെ തിരുത്തേണ്ട ജുടീഷ്യറിയുടെ മേലും അഴിമതിയുടെ പാപക്കറ വീണു തുടങ്ങുമ്പോള്‍ മാദ്ധ്യമങ്ങള്‍ പത്ര ധര്‍മ്മത്തില്‍ നിന്നും അകലെ മാറി ഇവയെല്ലാം ഒരു ആഘോഷമായി മാത്രം കാണാന്‍ ശ്രമിക്കുന്നുവോ ?

കേരളത്തില്‍ കാര്‍ഷിക വികസനം ഭരണ കൂടത്തിന്റെ ചെങ്കുരുക്കില്‍ ശ്വാസം മുട്ടുമ്പോള്‍ വഴി മുട്ടി പ്പോകുന്ന കര്‍ഷകന്റെ ജീവിതം കയര്‍ ക്കുരുക്കിലും കാള കൂടത്തിലും അവസാനിക്കുന്നു .ലക്ഷോപ ലക്ഷം രോഗാണു വാഹിയായി കുട്ടനാടന്‍ ജലം ചീഞ്ഞു അഴുകുമ്പോള്‍ അവയുടെ നടുവില്‍ കുടി വെള്ളത്തിനുപോലും പാങ്ങില്ലാതെ നരകിക്കുന്ന ജീവിതങ്ങള്‍ക്ക് നേരെ ഇട്ടെങ്കിലും കരുണ കാണിക്കാന്‍ മാറി മാറി വരുന്ന ഒരു ഭരണ കൂടത്തിനും ആവുന്നില്ല .ഇഛാ ശക്തിയും ദിശാ ബോധവും ചോര്‍ന്നു പോയ എക്സി ക്യൂടീവ് കളുടെ കക്ഷത്തില്‍ ചുവപ്പ് നാട കൊണ്ട് വിരട്ടി കുട്ടനാട് പാക്കേജിനെ വിയര്‍പ്പിക്കുമ്പോള്‍ ദുസ്സഹം ആയി തീരുന്ന ജീവിതത്തോടൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങളും തല പൊക്കുന്നു .ശാസ്ത്ര സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്യുന്നിടത്ത് ജാതി മത വര്‍ഗ്ഗീയ ശക്തികള്‍ വിത്ത് പാകി ക്കിളിര്‍പ്പിക്കുന്നു .

സമൂഹത്തിലെ ഓരോ തീവ്രമായ വിഷയങ്ങളും ഒരു നൈരന്തര്യത്തിന്റെ കണ്ണി പോലെ ചൂടേറി എഴുന്നു നില്‍ക്കുകയും തൊട്ടു മുമ്പായി ജ്വലിച്ചു നിന്നിരുന്ന വിഷയങ്ങള്‍ തമസ്കരിക്ക പ്പെടുകയും ചെയ്യണം എന്നത് പ്രാദേശിക ഭരണ കൂടം ഉള്‍പ്പടെ ആഗ്രഹിക്കുന്നതും അനുവര്തിക്കുന്നതും ആയ വിഷയം ആകുന്നു .

ഇവിടെയാണ്‌ മുല്ല പ്പെരിയാര്‍ കൂടം കുളത്തിന്റെ തുടര്‍ പ്രതി ആകുന്നതു .
പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പടെ ഊര്‍ജ്ജ ആവശ്യത്തിന്റെ പാതയില്‍ നിന്ന് ആണവ മേഖലയെ ഒഴിവാക്കി നിര്‍ത്തുകയും പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകളുടെ പ്രയോഗ വത്കരണത്തിനു ഉപയുക്തം ആകുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്യുന്ന അതെ സമയം തന്നെ വികസ്വര രാജ്യങ്ങളുടെ ഭരണ കര്‍ത്താക്കളെ ആണ വോര്‍ജ്ജത്തിന്റെ കപട അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ത്തിനുള്ള പ്രചാരകര്‍ ആക്കുകയും ചെയ്യുന്നു .ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷം ആണെന്നും അതി ഭീകരമായ പ്രതിസന്ധിയെ രാജ്യം നേരിടാന്‍ പോവുകയാണെന്നും വരുത്തി തീര്‍ക്കാനുള്ള ചുവടു വയ്പ്പിന്റെ ഭാഗമായി അപ്രഖ്യാപിതവും അനാവശ്യവുമായ പവര്‍ കട്ട് നടത്തി ജനങ്ങളെ പ്പോലും ആണവോ ര്ജ്ജതിന്റെ വക്താക്കള്‍ ആക്കുകയാണ് .ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായ ചെര്‍ണോബില്‍ ഇന്നും ഒരു പ്രേതാലയം ആയി നമുക്ക് മുന്നില്‍ നില്‍ക്കുന്നു .അവിടെ നിന്നും പുനരധി വസിപ്പിക്ക പ്പെട്ട ജനങ്ങള്‍ ഇന്നും നേരിടുന്ന ദുരിതം ഒരു പ്രേത ഭൂമിയുടെ ചിത്രം നമ്മുടെ ജീവിതത്തില്‍ വരച്ചു ചേര്‍ക്കുന്നു .കാല്‍ നൂറ്റാണ്ടു മുന്‍പ് നടന്ന ആ ദുരന്തക്കാ റ്റു ഇന്നും റഷ്യ യെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു .അതിനു ശേഷം റഷ്യ ആണവ പദ്ധതികള്‍ പാടെ ഉപേക്ഷിച്ചു എങ്കിലും കൂടംകുളതെക്കുള്ള റിയാക്ടര്‍ അവര്‍ തന്നെ നിര്‍മ്മിച്ച്‌ നല്‍കി .കാരണം നമ്മുടെ ജനത ഇവയൊക്കെ സ്വീകരിക്കും എന്ന് ഇവിടുത്തെ രാഷ്ട്രീയ വ്യവസായികള്‍ ബോധ്യപ്പെടുത്തി ഇരിക്കാം .

ആണവ ഊര്‍ജ്ജ ഉത്പാദന രംഗത്തെ കിടയറ്റ ജപ്പാന്‍ പോലും സുനാമി ദുരന്തത്തിന് ശേഷം തുടര്‍ന്ന് വന്നിരുന്ന മുഴുവന്‍ പദ്ധതികള്‍ നിര്‍ത്തി വയ്ക്കുകയും പുതിയതിന് വേണ്ടി ഉള്ള ആസൂത്രണ പദ്ധതികള്‍ പാടെ ഉപേക്ഷിക്കുകയും ചെയ്തു .ഫിഗുഷിമ നല്‍കുന്ന പാഠം ആണവേതര ഊര്‍ജ്ജ സ്രോതസ്സുകളെ ആവശ്യ വ്യാപ്തിക്കനുസൃതം ആയി വികസിപ്പിക്കുവാന്‍ ജപ്പാനെ നിര്‍ബ്ബന്ധിക്കുകയാണ് .ഹിരോഷിമയും നാഗസാക്കിയും ഏല്‍പ്പിച്ച മുറിവിന്റെ വേദന ഒരു ജനത തങ്ങളുടെ രാഷ്ട്രത്തോടു എങ്ങിനെ ഒക്കെ ആവണം ആവരുത് എന്നാ അലിഖിത നിയമം അണുവിട തെറ്റാതെ പുലര്‍ത്തി പ്പോകുവാന്‍ പ്രാപ്തമാക്കുന്നത് ഇ ഛാ ശക്തിയും ലക്ഷ്യ ബോധവും ഉള്ള ഭരണ കൂടത്തിന്റെ നേതൃ പാടവം ഒന്ന് കൊണ്ട് മാത്രം ആണ് .

ഫിഗുഷിമ ന്യൂനതയ റ്റ സാങ്കേതിക വിദ്യയുടെ സംരക്ഷണ തണലില്‍ പ്രവര്‍ത്തിച്ചു വരുമ്പോള്‍ അപ്രതീക്ഷിത പ്രകൃതി ദുരന്തം ഏല്‍പ്പിച്ച മുറിവുമായി തകര്‍ച്ച നേരിട്ടു എങ്കില്‍ ഇന്ത്യയില്‍ ഉണ്ടാകാവുന്ന ആണവ ദുരന്തങ്ങള്‍ പ്രകൃതി ഏല്‍പ്പിക്കുന്ന ആഘാതത്തെക്കാള്‍ ഭീകരമായ ഭരണ കൂട രാഷ്ട്രീയ അഴിമതികളുടെ മായ്ക്കാനാവാത്ത പാപക്കറകള്‍ ആയിട്ടാ യിരിക്കും .നിലവിലുള്ള അതി തീവ്രമായ സുരക്ഷാ പാലനത്തിലൂടെ ഫിഗുഷിമ അനുവര്‍ത്തിക്കുന്ന വികിരണ നിര്‍മ്മാര്‍ജ്ജന പ്രക്രിയകള്‍ പോലും പൂര്‍ണ്ണ ഫല പ്രാപ്തിയിലെത്താന്‍ ഏറ്റവും ചുരുങ്ങിയത് മുപ്പതു വര്‍ഷം വേണ്ടി വരും .

അപ്പോള്‍ വെള്ളം ചേര്‍ത്ത സുരക്ഷാ പാലന രീതിയും ഗുണ നിലവാരം ഉറപ്പു വരുത്താത്ത സാങ്കേതിക വിദ്യാ പ്രയോഗവും അഴിമാത്യുടെ മധുരം ചേര്‍ത്ത് ആണവോര്‍ജ്ജ പദ്ധതികളായി ഇന്ത്യന്‍ ഭരണ കൂടം ഒരുക്കി എടുക്കുമ്പോള്‍ സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പി ക്കപ്പെടുന്ന ഭരണ കൂട ഭീകരതയായി പരിണമിക്കും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടോ ?

മുല്ലപ്പെരിയാറിന്റെ വെള്ളം നുകരുന്ന മുല്ലയുടെയും മുന്തിരിയുടെയും മണത്തിനും ഗുണത്തിനും കീഴില്‍ നിത്യ വൃത്തിക്കായി സമര്‍പ്പിക്കപ്പെടുന്ന തമിഴ് സാധാരണ ജന്മങ്ങള്‍ അക്ഷരങ്ങളുടെ തിരു മുറ്റ ത്തേക്ക് ആകര്‍ഷിക്കാ പ്പെടാതിരി ക്കേണ്ടത് തമിഴ് രാഷ്ട്രീയ മുതലാളി മാരുടെ ദീര്‍ഘ കാള കുരുട്ടു പദ്ധതികളുടെ അടിവേരുകള്‍ ആണ് .ഒറ്റ ക്കുടുസ്സു മുറിയുടെയും ഓല പ്പുരയുടെയും കീഴില്‍ ആധുനിക സാങ്കേതിക വിദ്യയുടെ ആസ്വാദന ക്യാപ്സ്യൂള് കള്‍ പഴകിയ റേഷന്‍ അരി ചേര്‍ത്ത് നനയ്ക്കുന്ന സൌജന്യത്തിലൂടെ കിളിര്‍ത്തു പന്തലിക്കുന്ന വംശീയ വികാരമായി തമിഴ് രാഷ്ട്രീയം ആവാഹിച്ചു നില നിര്‍ത്തുമ്പോള്‍ ഈ കാര്‍ഷിക മേഘലയുടെ ശീതളിമ നുകരുന്നത് ഭൂരിപക്ഷം ,ഒരു പക്ഷെ ,കേരള രാഷ്ട്രീയ "ശുദ്ധാ "ത്മാക്കള്‍ ആയിരിക്കാം .ആ പട്ടിക തമിഴ്നാട് പുറത്തു വിടാതിരിക്കണ മെങ്കില്‍ തമിഴ് മക്കള്‍ നമ്മുടെ രക്തമാണ് എന്നും നമ്മുടെ മുറ്റത്തു നമ്മുടെ ചിലവില്‍ അണ കെട്ടി ആജീവാനാന്തം സൌജന്യമായി വെള്ളം ഒഴുക്കാം എന്നും കേരളത്തിന്റെ പൂര്‍ണ്ണ ചെലവില്‍ പറയേണ്ടി വരും .അത് തന്നെ നടക്കുന്നതും .

മുല്ലപ്പെരിയാര്‍ എന്ന സമൃദ്ധ ജല സ്രോതസ്സിനെ തമിഴ് മേഖല ഉപയോഗിക്കുന്നത് പോലെ തന്നെ അതിന്റെ നല്ലൊരു ഭാഗം കേരളത്തിന്റെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കവുന്നതല്ലേ . പക്ഷെ കാര്‍ഷിക വൃത്തിയോട് പുറം തിരിഞ്ഞു നില്‍ക്കുന്ന കേരളം അയല്‍ സംസ്ഥാനങ്ങളുടെ
കാര്‍ഷിക ഉപഭോക്തൃ മേഖല ആവുന്നത് ഈ നിസ്സംഗതയുടെയും ഭരണ രാഷ്ട്രീയ മേഘലയിലെ സമൂഹത്തോടുള്ള കൂറില്ലായ്മയുടെയും ഫലമാണ് എന്നത് അനിഷേധ്യം അല്ലെ .മലയാളത്തിന്റെ ഓരോ വീട്ടു മുറ്റത്തും ഒന്നോ രണ്ടോ പച്ച ക്കറികള്‍ മാത്രം നട്ടു വളര്‍ത്തി പരിപാലിച്ചാല്‍ നമ്മുടെ ദൈനം ദിന പച്ചക്കറി ആവശ്യങ്ങളുടെ നല്ലൊരു പങ്കിനെ നേരിടാന്‍ ആവും .ത്രിതല പഞ്ചായത്ത് സമ്പ്രദായത്തിന്റെ സമഗ്രത തിളങ്ങുന്നത് തന്നെ അടിസ്ഥാന ആവശ്യങ്ങളെ നേരിടാന്‍ സമൂഹത്തെ സ്വയം പര്യാപ്തം ആക്കുന്നതിലൂടെ ആണ് .ജനകീയാ സൂത്രണത്തിന്റെ പ്രസക്തി ഇവിടെ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്നു .

ഇവിടെ പരാജയ പ്പെടുന്നത് സമൂഹമോ രാഷ്ട്രീയമോ ?സ്വാര്‍ഥ പ്രക്രിയയിലൂടെ ഭരണ കൂടം വിജയം വരിക്കുന്നു എങ്കിലും നമുക്ക് മേല്‍ അമര്‍ത്തി പിടി മുറുക്കാന്‍ കച്ച കെട്ടിയിട്ടുള്ള നിഗൂഡതയുടെ വിജയത്തിന് വേണ്ടി ഉള്ള വിജയം ആണ് അത് എന്ന് തിരിച്ചറിയുമ്പോഴേക്കും തിരുത്തലിനുള്ള സമയം വൈകിയിരിക്കും .

ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‌ നാം ഒരിക്കലും പ്രാപ്തരാ കരുതു എന്ന് നിശ്ചയിച്ചവരുടെ പിണിയാളുകളായി ഭരണ കൂടം മാത്രം അല്ല രാഷ്ട്രീയ സംഘടനകളും മാറിയിരിക്കുന്നു .സ്വാതന്ത്ര്യ സമര പാരമ്പര്യങ്ങളും മൂല്യങ്ങളും ആണ്ടു നേര്ച്ച മാത്രം ആക്കി ചിരുക്കിയവര്‍ ഒരു കോണിലും ആദര്‍ശവും സത്യ സന്ധതയും കൈ മുതലാക്കി അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ന്യായാവശ്യങ്ങളിലും ഉന്നമനത്തിലും കാഴ്ചപ്പാടുകളെ ഊന്നി നിര്‍ത്തി സ്വാര്‍ധത യ റ്റ പോരാട്ടം നടത്തിയവരുടെ പിന്‍ ഗാമികള്‍ വെള്ളം ചേര്‍ത്ത് വികലമാക്കിയ തത്വ ശാസ്ത്രം കക്ഷത്തില്‍ ഒതുക്കി മറ്റൊരു കോണിലും ,മൂന്നാമതൊരു കോണില്‍ പ്രത്യക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ പ്രായോജകരായി ദേശീയതയുടെ വെള്ള പൂശി തീവ്ര സമീപനങ്ങലോടെ നില്‍ക്കുമ്പോള്‍ കുലുങ്ങി ചിരിക്കുന്ന അധിനി വേശത്തെ നോക്കി നിസ്സഹായരായി നില്‍ക്കാനേ സമൂഹത്തിനു കഴിയൂ .

നിലപാടുകളെ ജനദ്രോഹം എന്നറിഞ്ഞിട്ടും വക്താക്കളിലൂടെ ജഡീ ഷ്യ റിക്ക് സമര്‍പ്പിക്കുകയും നാക്ക് പിഴവായി ജനങ്ങളുടെ മുന്നില്‍ കൊട്ടി ഘോഷിക്കുകയും ചെയ്യുന്നതിനെ രാഷ്ട്രീയ പാപ്പരത്തം എന്നല്ലാതെ എന്ത് പറയാന്‍ .തുലാസ്സിലാടുന്ന ജീവന്റെ കീഴെ ജനങ്ങളോടൊപ്പം എന്നറിയിക്കാന്‍ ഉപവാസ പ്രഹസനം നടത്താനും ആവേശ മുദ്രാവാക്യങ്ങള്‍ വിളിക്കാനും കൂടി ഏര്‍പ്പാടാക്കുംപോള്‍ സംഗതി ജോര്‍ .

സമൂഹത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തില്‍ നിന്നും തിരിഞ്ഞു നടക്കുന്ന പ്രവണതയ്ക്ക് അല്ലെങ്കില്‍ അതിനോടുള്ള നിസ്സംഗതയ്ക്ക് ഏല്‍ക്കുന്ന കടുത്ത തിരിച്ചടി ആണിത് .ഭാവി തലമുറയോട് ചെയ്യുന്ന മഹാപാപ ത്തോടൊപ്പം കപട രാഷ്ട്രീയത്തിന്റെ വിജയവും .

തമിഴ് ഗ്രാമങ്ങള്‍ക്ക് അണ നിര്‍മ്മിച്ച്‌ നല്‍കിയ ആര്‍ക്കി ട്ടെക്ടു പെനിക്വിക് ദൈവ മാണ്. ആണ്ടുകളോളം കുടിനീരിനു പാഞ്ഞു നടന്ന ജനതയ്ക്ക് ദാഹജലം ഇറ്റി ച്ച വന്‍ ആര്‍ക്കായാലും ദൈവമാകും .അദ്ദേഹത്തെ കോവിലില്‍ ഇരുത്തി നിത്യ പൂജ ചെയ്യുന്നിടത്തോളം ആ ബന്ധത്തിന് ദൃഡ തയും ഉണ്ട് .എന്നാല്‍ ഈ പാല്‍ ചുരത്തി കൊടുക്കുന്നത് കേരളം ആണ് എന്ന് അവര്‍ക്ക് വിശ്വസിക്കാനും ആവുന്നില്ല .മുല്ലപ്പെരിയാര്‍ ജലം ഒഴുകി എത്തുന്ന തമിഴ് നാടിന്റെ ആറു ജില്ലകളിലെയും കൃഷിയിടത്തിന്റെ മുക്കാല്‍ പങ്കും വന്‍കിടക്കാരുടെ കൈയ്യില്‍ ആണ് .ഈ ഉടമസ്ഥത സമൂഹത്തിനു വെളിപ്പെടാതെ ഇരിക്കണം എങ്കില്‍ താഴ്തട്ടിലെ ജന വികാരം മൂര്‍ച്ച ഉള്ളതാവണം .ഇത് തന്നെയാണ് കത്തി ജ്വലിച്ചു നില്‍ക്കാന്‍ ഇരു സംസ്ഥാന ങ്ങളിലെയും രാഷ്ട്രീയ മുതലാളിമാര്‍ പരിശ്രമിക്കുന്നതും .ഇതിനൊക്കെ ഇട്ടിരിക്കുന്ന പുറം ചട്ട ജന സേവന ത്തിന്റെതെന്നു മാത്രം .

ഒപ്പം തമിഴ് മാധ്യമങ്ങള്‍ പ്രത്യേകിച്ചും ദൃശ്യ ശ്രുംഖലകള്‍ ഈ വികാരത്തെ ആളി പ്പടര്‍ത്തുന്ന തിനു ഉള്ള നീക്കങ്ങളും കാര്യമായി തന്നെ നടത്തുന്നു .കേരളത്തില്‍ അധിവസിക്കുന്ന തമിഴ് ജനതയെ യും ശബരിമല തീര്‍ഥാ ടകരെയും ക്രൂരമായി പീഡിപ്പിക്കുന്നു എന്നും വാഹങ്ങള്‍ നശിപ്പിക്കുന്നു എന്നും ഇടതടവില്ലാതെ പ്രചരിപ്പിക്കുന്നു .ഇത്തരം വികാര വിക്ഷോഭങ്ങളുടെ സൃഷ്ടി ന്യായമായ ഒരാവശ്യത്തെ തമസ്കരിക്കും എന്നതും അങ്ങിനെ തന്നെ ആവണം എന്നതും ഇരു സംസ്ഥാനങ്ങളിലെയും നിലവിലെ രാഷ്ട്രീയ ആവശ്യം കൂടി ആവാം .

ഭരണ കൂടം കരാറു പണിക്കാരന്റെ നിലവാരത്തിലേക്ക് താഴ്ന്നു എന്നതിന്റെ ഫലം ആണ് ആഗോളവത്കരണത്തെ ജനങ്ങളുടെ ഇടയിലും പ്രതി നിധി സഭയിലും ചര്‍ച്ച ചെയ്യപ്പെടാതെ ധൃതി പിടിച്ചു നടപ്പിലാക്കുവാന്‍ തിടുക്കം കാട്ടിയത് .മൃഗീയ ഭൂരിപക്ഷത്തിന്റെ പിന്‍ ബലം ഇതിനു തണല്‍ എകുകയും ചെയ്തു .സമഗ്രമായ വിഭവ ഉപയോഗത്തിന്റെ സാധ്യതകള്‍ നമ്മുടെ രാജ്യത്ത് സമൃദ്ധം എന്നിരിക്കെ എന്ത് കൊണ്ട് നമ്മുടെ പദ്ധതികളും ആസൂത്രണ ങ്ങളും താഴ് തലം വരെ ചര്‍ച്ച ചെയ്യാ പ്പെടാതെ പോകുന്നു ? ഇവിടെ നമ്മുടെ ഇടതു പക്ഷ പുരോഗമന നിഷ്ക്രിയത്വത്തെ നിഷ്കരുണം വിമര്‍ശി ക്കേണ്ടി വരുന്നു .രാജ്യത്തിന്റെ ചുരുങ്ങിയ ഇടത്ത് മാത്രം വളര്‍ന്നു ശക്തി പ്രാപിക്കുകയും എന്നാല്‍ രാജ്യത്തിന്റെ നിര്‍ണ്ണായക മേഖലകളിലേക്ക് വേരോടാതിരിക്കുകയും ചെയ്യുന്ന ഇടതു പക്ഷ സാഹചര്യത്തെ ഉടലറിഞ്ഞു ചികിത്സിക്കെ ണ്ടി യിരിക്കുന്നു .ഇന്ത്യന്‍ സംസ്കൃതിയ്ക്കു അനുഗുണമായ നിലപാടുകള്‍ ഈ പ്രസ്ഥാനങ്ങള്‍ എടുക്കുന്നില്ല എങ്കില്‍ തീര്‍ച്ചയായും വളര്‍ച്ച താഴോട്ടു തന്നെ ആവും .

പ്രസക്തികമാകുന്ന ഒരു സുപ്രീം കോടതി വിധി ഇവിടെ സ്മരണീയം ആണ് ."രാഷ്ട്രീയ -വാണിജ്യ താത്പര്യങ്ങളും പാരിസ്ഥിതിക -സമൂഹ്യ വൈകല്യം, പോരായ്മ ഇവയെ പരിശോധിക്കുമ്പോള്‍, പ്രത്യക്ഷമായ തെളിവുകള്‍ ഇല്ലെങ്കില്‍ പോലും രണ്ടാമത് പറഞ്ഞതിന് പ്രാമുഖ്യം നല്‍കി പരിഹരിക്കപ്പെടണം .മറിച്ചായാല്‍ ഇവ രണ്ടും പരിഹരിക്കപ്പെടാന്‍ കഴിയാത്ത സ്ഥിര വൈകല്യമോ ദുരന്തമോ ആയി പരിണമിക്കും " കോടതിയുടെ ഈ നിരീക്ഷണത്തിന് പോലും കണ്ണും കാതും നല്‍കാതെ ,ആരുടേയും ദയാ വായ്പ്പിനു കാത്തു കെട്ടി കിടക്കേണ്ട തില്ലാത്ത നിയമ പിന്‍ബലം ഉണ്ടായിട്ടും കേരളത്തിന്റെ ഭരണ കര്‍ത്താക്കള്‍ നടപടി എടുക്കാന്‍ മടിക്കുന്നത് എന്ത് കൊണ്ട് ? ഡാം സേഫ്ടി അതോറിട്ടിയുടെയും കാലാ കാലങ്ങളില്‍ രൂപീകരിച്ചിട്ടുള്ള നിയമ സഭാ ക്കമ്മ റ്റി കളുടെയും റിപ്പോര്‍ട്ടുകള്‍ സാങ്കേതിക വിദഗ്ധ രുടെ പഠന രേഖകള്‍ക്കൊപ്പം ചേര്‍ത്ത് വായിച്ചാല്‍ ഒരു നിമിഷം പോലും വച്ച് താമസിപ്പിക്കാന്‍ പാടില്ലാത്ത ഡീ ക്കമ്മീ ഷനിങ്ങും പുനര്‍ നിര്‍മ്മാണവും അധികാരികള്‍ വച്ച് താമസിപ്പിക്കുന്നതിലെ സാംഗത്യം എന്തായിരിക്കാം ?

മധ്യ പ്രദേശിലെ ടിഗ്രയും ഗുജറാത്തിലെ മോര്‍ബി യും നമ്മുടെ മുന്നില്‍ ഇനിയും മായാത്ത ദുരന്ത ചിത്ര മായി നില്‍ക്കുമ്പോള്‍ കാല്‍ച്ചുവട്ടി ലൂടെ ഒഴുകുന്ന കണ്ണ് നീരിന്റെയും കാതോരത്തൂടെ പാഞ്ഞു പോകുന്ന അലമുറ യുടെയും മേലെ കാറ്റ് പിടിച്ച കല്ല്‌ പോലെ നമ്മുടെ ഭരണാ ധികാരികള്‍ .................
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് (2005-2006) ഗുജറാത്തിലെ തന്നെ ഉക്കായി ഡാമിനെ ദുരന്തത്തിന്റെ കഴുത്തറ്റം വരെ എത്തിച്ച ഭരണ കൂട ഭീകരതയും ഇത്തരുണ ത്തില്‍ ഓര്‍ത്തു പോകുന്നു .നിരവധി തവണ സൂററ്റ് ജില്ല കള ക്ടരെ ,തുടര്‍ച്ചയായ മഴ മൂലം ജല നിരപ്പ് ഉയര്‍ത്തുന്ന ഭീഷണി , ഡാമിന്റെ ചുമതലക്കാരന്‍ രേഖാ മൂലം അറിയിച്ചിട്ടും സൂററ്റില്‍ താപ്തി നദിക്കരയില്‍ നടന്നു വന്ന അന്തര്‍ ദ്ദേശീയ കായിക വിനോദത്തിന്റെ പൂര്തീകരണ ത്തിനു വേണ്ടി ജനങ്ങളുടെ ജീവന്‍ കൊണ്ട് കളിച്ച ഭരണ ഭീകരത.പിന്നീട് ഒരു മുന്നറിയിപ്പും നല്‍കാതെ ഡാം തുറന്നു വിട്ടതിന്റെ ദുരന്തം സൂററ്റ് നിവാസികള്‍ എത്രയോ നാള്‍ അനുഭവിക്കേണ്ടി വന്നു .( എട്ടു ദിവസ്സത്തോളം ദുരന്തത്തിന്റെ നേര്‍ ക്കാഴ്ച യുടെ കണക്കു കുറിച്ച് ഭരണ കൂട ഭീകരതയുടെ നീരൊഴുക്കിന് മേല്‍ ദാഹ ജലം പോലും കിട്ടാനില്ലാതെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞതിന്റെ ഭയപ്പാടു ഇന്നും എനിക്ക് മാഞ്ഞിട്ടില്ല )

രാജ ഭരണ കാലം മുതല്‍ തന്നെ നക്കാ പ്പിച്ചയുടെ ആകര്‍ഷണത്തിന് മുന്നില്‍ കുണുങ്ങി നില്‍ക്കുന്ന അധികാരം കൊളോണിയല്‍ വഞ്ചന യുടെ ഇരകള്‍ ആയി ത്തീര്‍ന്ന സമൂഹത്തെ ജനായത്ത ഭരണവും ആ ചതി ക്കണ്ണു കളുടെ തുടര്‍ച്ചയായി സംരക്ഷണ വേഷം അണിഞ്ഞു നില്‍ക്കുന്നത് നമുക്ക് തിരിച്ചറിയ ണ്ടെ..?

എം എന്‍ പ്രസന്ന കുമാര്‍
+919987898559
prasanna.cepl@yahoo.com

Friday, December 2, 2011

മുല്ലപ്പെരിയാര്‍ !! നീ............

നിലാച്ചന്തമാണീ നീര്‍ക്കണം മണ്ണിലവള്‍ തന്‍
നീലക്കണ്‍ കോണിലംശുമാലി മുത്തമേകുമ്പോള്‍
നീരാടി നില്‍ക്കും നവോഢ നിന്‍ മുടിച്ചുരുള്‍ച്ചേലായി
നീളേ പരന്നാടി നില്‍ക്കുന്നിതായെന്‍ മുല്ലപ്പുഴ

മകരമഞ്ഞിന്‍ തലപ്പാവു ചൂടുന്ന സഹ്യനോ -
ടകം കുളിര്‍ത്തൊളികണ്ണു കൊണ്ടു നീയെന്തു ചൊല്ലീ
എത്ര ശാന്തമായ് നീയി ഗിരിപാദം തൊട്ടൊഴുകുമ്പോ -
ളെത്ര സ്വപ്നങ്ങളീയോരത്തെ ജീവസഞ്ചയം കണ്ടിരിക്കാം

തപന കൌതുകച്ചിരിയിലാവിയായ് നീരദ-
ഹൃദയരേണുവായ്‌ മഞ്ഞായ്‌ മഴത്തുള്ളിയായ്
ഗിരി ശിരസ്സിലെ ശ്വേതകൂന്തല്‍ രേഖയായ്
ഒരുദിശാ യാത്ര ചെയ്യും ശാന്തത്തെളിനീരുമായ്

സംഗമത്തിരു മുറ്റത്തൊരുങ്ങിയെത്തീ നിന്റെ
സംഗീത സഖിയാം പെരിയാറിന്‍ കൈ കോര്‍ത്തു നിന്നൂ
പര്‍വ്വതപ്പനിനീരിവള്‍ കുളിരാല്‍ കുണുങ്ങി ,നിന്‍ സഖി
പകലിരവുകളറിയാതെ കൈ കോര്‍ത്തൊഴുകുമ്പോള്‍

കരളുണങ്ങിക്കാലം കഴിച്ചോര്‍ക്കു ദാഹ ശാന്തിയാ -
യയലിന്റെയഴലണയ്ക്കാനൊരു നീര്‍ച്ചോലയായ്
നര കാര്‍ന്നിടാതീ മണ്ണിന്‍ സിരകളിലെന്നേയ്ക്കും
ഹരിത ഹേതുവാമൂര്‍ജ്ജമായര്‍ഘ്യമായരുമയായ്

എത്രയോ കാവ്യകുംഭങ്ങളില്‍ നിന്‍ ചാരുതത്തേന്‍ -
മുത്താലക്ഷരപ്പൂക്കള്‍ വര്‍ണ്ണം വിടര്‍ത്തി
ഇത്ര മെലിമ്മലയാള മുറ്റത്തെന്നുമനല്‍പ്പമാ -
യുത്രാടമേന്മ തിളങ്ങുന്നു നിന്നാര്‍ദ്ര നീര്‍മുത്തിനാല്‍

ഇരു ഹൃദയമൊന്നായൊഴുകിയകലേണ്ട നിങ്ങ -
ളൊരു മണ്‍ രോദനത്തിന്നു കാതേറ്റി നിന്നുവോ
പുഴ നിന്റെയാത്മാവുമൈശ്വര്യോമൊഴുക്കെന്നതു -
മണ നിന്റെ നോവിന്‍ കണ്ണീര്‍ത്തടാകോമെന്നതറിയാതെ പോകയോ .

ഒഴുക്കറ്റ നിങ്ങള്‍ തന്‍ ഗദ്ഗദച്ചിന്തുകള്‍ തിങ്ങി -
യൊടുവിലീ മണ്ണിന്നലര്‍ച്ചയായ് മാറുന്നുവോ
എത്ര മേല്‍ നോവേറ്റി നില്‍ക്കുന്നു നിങ്ങള്‍ ശാന്തമാ -
യത്രമേലാകുലക്കണ്ണീര്‍ നിറയുന്നിതായീമടിത്തട്ടില്‍

എന്നോ വരച്ചിട്ടോരബദ്ധചിത്രക്കോണി -
ലിന്ന്യായത്തുലാസ്സിന്‍ സൂചകമൊടിഞ്ഞു വീഴുന്നു
കരിമ്പട്ട കെട്ടിക്കുരുക്കിട്ട കണ്ണിനും കാതിനു -
മിരമ്പിത്തകര്‍ച്ച തന്‍ വക്കിലെപ്പെണ്ണിവളന്യയാകുന്നു

ഒരു കൊടുങ്കാറ്റിന്നലര്‍ച്ചയോരോ ശ്വാസതാളത്തിലു -
മരികത്തുവാഴുമീ ശുദ്ധജന്മങ്ങള്‍ കാതേറ്റിടുന്നൂ
ഇരകളായ് മാറാതിരിക്കാനാവോളം ഉരുകുമീ
കൈത്തിരിച്ചോട്ടിലീക്കണ്ണീരുമര്‍പ്പിച്ചിടുന്നു.

മൂകത വിളയുന്ന ശാസനത്തിരുമുറ്റത്ത്‌
മൂഢത വിളമ്പുന്ന ദാസ്യപ്പരിഷകള്‍
ആസനക്കോട്ടം തടുക്കുവാനൊടുങ്ങാതോടി -
യകംപല്‍ ഞറുമ്മിയരികത്തു കുംഭീരരോദനം പൊഴിപ്പോര്‍

ഈ മടിത്തട്ടിലൂടൊഴുകുന്ന കാറ്റിലിന്നത്രയും
നിന്‍ നോവിന്‍ പുളച്ചില്‍ത്തരംഗങ്ങളത്രേ
ഇലയനക്കം നിന്നുയിര്‍പ്പാട്ടാം കിളിച്ചിലമ്പു -
മലയിട്ടുപോവതീ മാനവഹൃത്തിന്‍ മിടിപ്പായിടാം

നോവിന്റെ പാട്ടുതിര്‍ക്കു"മൊവൂദി"ന്റെ ചോട്ടിലായ്
നിന്റെ രൌദ്രചിത്രം പകര്‍ത്താനുറക്കമുപേക്ഷിപ്പവര്‍
പാഠമാകാതിരിക്കാന്‍ ചമയ്ക്കും ചരിത്ര പത്രത്തി -
ലൂടേ നുണഞ്ഞിരിക്കാനശുദ്ധക്കണ്ണീര്‍ പൊഴിക്കാന്‍

ഇന്നലെപ്പെയ്ത രാത്രി മഴയ്ക്കെന്തോരാര്‍ദ്ര നൊമ്പര -
മെന്നും പൊഴിക്കുമീക്കണ്ണീരിലലിയുന്നു മൂകം
വാള്‍മുനത്തുമ്പില്‍ ചരിക്കും പരശ്ശതം ജന്മങ്ങള്‍
നാളെണ്ണി നില്‍ക്കും നിന്റെ രൌദ്രത്തിരു മുമ്പില്‍
കണ്ണീര്‍ മഴച്ചാര്‍ത്തുമായ്

താഴിട്ടു പൂട്ടിയ കണ്ണിനും കാതിനും താഴത്തിതാ
താളംതകര്‍ന്നഴല്‍ മോന്തിയുഴറുന്ന ജന്മങ്ങള്‍
ഇവിടെ നിന്‍ നെഞ്ചില്‍ നിറകവിയുമോരോ നീര്‍ക്കണവു-
മിടിവാള്‍ത്തലക്കീഴിലിടനെഞ്ചു പൊട്ടുവോര്‍തന്‍ കണ്ണുനീരാവാം