Search This Blog

Sunday, November 27, 2011

ഒരു മരക്കൊമ്പും മണ്ണിന്റെ കണ്ണീരും

കാലം മൃതിച്ചെണ്ട കൊട്ടിയെന്‍ ജീവന്റെ
നാലതിര്‍ക്കോണിലും ശാസനക്കൊടിയുയര്‍ത്തി
നോവിന്റെ താളത്തിലുതിരും വിയര്‍പ്പിന്റെ
നാവും പിഴുതെന്റെ യാത്മാവുവാഴും നടയടച്ചൂ.

കണ്ണീരുവറ്റിയൂര്‍ദ്ധന്‍ വലിക്കുന്ന മണ്ണിലെ -
ന്നുള്ളിന്‍ വിരല്‍ത്തുമ്പാല്‍ വൃഥാ സാന്ത്വനം കോരി
വിഷുപ്പക്ഷിയെന്നോ വിട ചൊല്ലി ,വര്‍ഷങ്ങളിട തെറ്റി -
വിഷച്ചേര്‍പ്പാലുതിര്‍ന്നീ മണ്‍ദാഹമാറ്റുവാന്‍ നോക്കി

ഉഷസ്സിന്‍ കുളിര്‍മയിലുപ്പു ചേര്‍ന്നു,ഉപ്പന്‍ ചിലപ്പടക്കി ,
ഉയിരാല്‍ തിളങ്ങും വിളപ്പാടമൂഷരമാവാനൊരുങ്ങീ.
കായുന്ന വയറിന്റെയോരത്ത് കാതുകള്‍ താഴിട്ടു നിന്നു ഞാ -
നാരാലുമറിയാത്തോരബദ്ധപിണ്ഡമായരികൊതുങ്ങി

വടിവൊത്ത ധവളപ്പുതപ്പിലെ വെള്ളച്ചിരിക്കീഴി -
ലടവച്ചൊരഞ്ജലിക്കായൊഴിയാതെ വിരല്‍ത്തുമ്പു നീട്ടി ഞാന്‍
ഒപ്പമെന്‍ തെക്കേപ്പുറത്തെ മാവിന്റെ കൊമ്പു -
മൊത്തതാണുയിരിന്‍ കുടുക്കിനെന്നുറപ്പിച്ചു വച്ചു .

കണ്ണുറപ്പിച്ച മണ്ണിലെ പൊന്നിന്നടങ്ങാത്ത രോദനം
എണ്ണിപ്പെറുക്കാനെഴുത്താള് കൂട്ടമായെത്തി
കുരുവിച്ചിലമ്പുമാക്കുടമണിത്താളവുമധിനിവേശം
കുരുക്കുന്ന മണ്ണീന്നലമുറയിട്ടകന്നു പോയീ .

പടി കടന്നെത്തും പലിശപ്പുലികളെ കണി ക -
ണ്ടുടയുന്നൊരുള്ളിന്റെ കോണില്‍ കുരുന്നിന്റെ കണ്ണും
ഉടയോന്റെ യുള്ളലിഞ്ഞൊരുങ്ങുന്ന വഴി തേടി -
യിടമുറിയാത്തിരി തെളിക്കുന്ന ദാരങ്ങളും

ഇവിടെയെന്‍ വേര്‍പ്പുമീ ജീവനുമാര്‍ക്കു വേണം
കഴുത്തറ്റുറവച്ചാവു പേറുമീ മണ്ണുമിന്നാര്‍ക്കു വേണം
കതിരോന്റെ കണ്ണാല്‍ കറുത്തോരീ മെയ്ക്കൊഴുപ്പും
ഹരിതപ്പുതപ്പാലൊഴുകിത്തിമിര്‍ക്കും കുളിരുമിന്നാര്‍ക്കു വേണം

മണ്‍വെട്ടി താങ്ങിത്തഴമ്പിട്ടതോളിന്നുടമസ്ഥന്‍
കണ്‍പോലെ കാക്കുമിപ്പച്ചത്തലപ്പുമേല-
ധിനിവേശക്കരിമ്പാറ്റ ചുടലനൃത്തം ചവിട്ടുമ്പോളീ -
നിധികാത്ത മണ്ണും നിറയാത്തകണ്ണുമൊറ്റപ്പെടുന്നുവോ ?

ഉറയും പലിശപ്പണക്കോമരപ്പിന്നിലമറിത്തിമിര്‍ക്കും
പറച്ചെണ്ടയും ,പടക്കൂട്ടവും ,പതിക്കുന്ന വാറോലയും
ചിറ കെട്ടി നിര്‍ത്തുവാനാവാത്ത ദുസ്വപ്നമായ്
നിറയുമ്പോളലയുന്നു കണ്ണാ മരക്കൊമ്പു തേടി

ഉയിരിന്റെ പാതിയോടുരിയാടിടാതെയുയിരാം കുരുന്നിനെ തൊ-
ട്ടുണര്‍ത്താതിരുളിന്റെ കോണിലൂടകലുന്നു കയര്‍ത്തുണ്ടുമായി ഞാന്‍
ഭരണത്തിരുപ്പടിയിലച്ചിക്കുവാന്‍ മരണക്കുറിപ്പേകാതെ
കരുണയിറ്റെങ്കിലും കാക്കാതെയകലട്ടെ ഞാനാരാലുമറിയാത്തവന്‍

വെള്ളച്ചിരിക്കോലമെത്തുന്നു വെളിപാടുതിര്‍ക്കുന്നു
വെള്ളപ്പുതപ്പിന്നരികിലായെത്ര ചിത്രം പകര്‍ത്താനുരയ്ക്കുന്നു
മുറ്റത്തുയര്‍ന്നോരാപ്പന്തലിന്‍ കീഴിലിറ്റു വീഴും മഴത്തുള്ളി പോലു -
മറ്റൊരാ ചേതനത്തിന്നരികിലെയലമുറയോടിറ്റു കരുണ കാട്ടി

1 comment:

AJITHKC said...

ചിറ കെട്ടി നിര്‍ത്തുവാനാവാത്ത ദുസ്വപ്നമായ്
നിറയുമ്പോളലയുന്നു കണ്ണാ മരക്കൊമ്പു തേടി...