മിഥി നിന്‍ പൌത്രിയാമൂര്‍മ്മിള കരയാതെ കരയുന്നു
വിധിഹിത ചൊല്ലു ചേര്‍ന്ന് ചുടു കാറ്റ് നിറയുന്നു
താരുണ്യ പ്പൂമുഖത്തിണയായി നിന്നവള്‍
ചാരുതച്ചന്ദനച്ചാര്‍ത്താല്‍ കാതോര്‍ത്തു നിന്നവള്‍
അനപത്യ ദുഃഖ മുഴവു ചാലിലമരുമ്പോ -
ളനഘമുത്തായനജത്തിയായ് പിറന്നവള്‍
പ്രേമ മധുമുത്തുതിരുമാച്ചിരിയില്‍ നിറ -
ച്ചാര്‍ത്തുമായ് മൈഥിലീ ! നിന്നോരത്തു മൂകം .
വിണ്ണുലഞ്ഞിരുന്നൊരു വില്ലിന്നമര്‍ച്ചയി -
ലര്‍േണ്ണാജനേത്രനിലലിഞ്ഞ ഭൂമിപുത്രീ !
നിന്‍ പ്രഭയിലിഴചേര്‍ന്നു നില്‍ക്കും താരമാ -
യന്‍പുള്ളില്‍ തുളുമ്പുമവളനുഗമിക്കുന്നു ദുഃഖം ഭുജിക്കാന്‍
അമ്മ തന്‍ നോവിന്നു പകരമായാദ്യരോദന -
മന്ത:പുരം വിട്ടകലുംപോളിറ്റു നൊമ്പരം
ജീവന്റെ താളങ്ങളിലഴകായാരൂഢമായ്
ജീവാര്‍ദ്ധമായുള്ളോന്റെ പരിലാളനം
ഏറെക്കൊതിച്ചുള്ള ജന്മമാധുര്യത്തേന്‍
നീറുന്നോരാത്മാവും നിറയാത്ത കണ്ണുമായ് നില്പൂ
അകത്തളക്കോണിലതിരറ്റ പ്രേമം നിറ -
ഞ്ഞകലുന്ന പാതിയോടിറ്റു പരിഭവം കൂടാതെ
ഒരു നിയോഗത്തിന്‍ രഥമുരുളാന്‍ കാത്ത വാക്കിനു -
മുരുകുമുള്ളാല്‍ പിടയുമീ വൃദ്ധതാതനും
ആരാലുമമരുവാനാവാത്ത സിംഹാസനത്തിനും
ചാരേയാരാലുമറിയാതൊരുത്തി മൂകയായ് .
ഇന്നവള്‍ക്കൊരു മാത്രയൊരുയുഗമാണ് നോവിന്റെ -
യെന്നിട്ടും കണ്ടതില്ലാര്യ പുത്രനാക്കരൾ നൊമ്പരം
അരികത്തു നിന്നിറ്റു കുളിര്‍വാക്കു ചൊല്ലേണ്ടോരമ്മയു -
മരിയതായ് കണ്ടതാത്മജാനുയാത്ര താതമനം കുളിര്‍ക്കാന്‍
ചിരി കൊണ്ടു മായ്ച്ചാക്കരളിന്റെ കണ്ണീരിനെ മ -
കരക്കണ്ണിയാളകക്കോണിലേകയായ് മാത്രയെണ്ണി
ചിരമീപ്പെൺചിരിപ്പിന്നിലേറെ ഹൃദ്‌നോമ്പരമാവാ -
മിരവിലേതു മിഴിത്തടം തേടുവതാ കരസ്പര്‍ശമാവാം
വാക്കിന്നിരിപ്പടം തെറ്റിയ പുത്ര ദുഃഖച്ചോട്ടില്‍
നാക്കിന്‍ കരുത്താല്‍ നായികാസ്ഥാനത്തൊരമ്മ
പകലിന്റെ പുസ്തകത്താളുകള്‍ കറയറ്റു നില്‍ക്കാന്‍
പകലിരവുകലതിരിട്ടു കാണാനിതു നിയോഗമാവാം
അന്ത:പുരത്തിലെ നൊമ്പരച്ചാര്‍ത്താമമ്മ ദുഃഖങ്ങളു -
മന്ധമെന്നൊട്ടു നിനച്ചിടാവുന്ന സ്ത്രൈണ ധാര്‍ഷ്ട്യങ്ങളും
കാതു കാരുന്നോരാസുര മന്ഥരാ ചിന്തയുമെന്നേക്കു -
മാകുലക്കണ്ണീര്‍ മുളയ്ക്കാത്ത താരുണ്യമാവാന്‍ വിധിച്ചിരിക്കാം
രാപകലളവിട്ടു കാടേറിയും പാതകളിലന്ത -
രായപ്പതിരാറ്റിയും പതിന്നാലു കാലം കഴിഞ്ഞോര്‍
പാഠങ്ങളേറെപ്പഠിച്ചോര്‍ പട നയിച്ചോര്‍
പാഠഭാഗമാവാതേകയായോള്‍ക്കിറ്റുകണ്ണേകിടാതെ
കഥയിലും കാതിലുമശോകവനക്കണ്ണീരുമാത്രമെന്നോ
വ്യഥകൊണ്ടന്ത:പുരച്ചുവരില്‍ ചിത്രം വരയ്ക്കുവോളെ
വിധിയെന്നു ചൊല്ലിക്കളയേണ്ടതെന്നോ
കിതപ്പാര്‍ന്നു നില്‍ക്കും പെണ്ണിവളൂര്‍മ്മിള,നീ ഭൂമി ,സര്‍വ്വംസഹ.
No comments:
Post a Comment