Search This Blog

Sunday, August 14, 2011

ആഗസ്റ്റു പതിനഞ്ച്

ഇന്നെന്‍ നെറുകയില്‍ തുടിക്കുന്ന കേതനത്തിന്‍
മൂന്നു വര്‍ണത്തിലീയോഗസ്റ്റു പതിനഞ്ചു ചിരിക്കുന്നു
നിഴലു പെയ്യാനാവാതെ നില്കും മരദാഹമാ -
യഴലു കുഴഞ്ഞീയെലുകയ്ക്കുമിപ്പുറമിന്ത്യ ഞാന്‍

വലം കൈയിതൂന്നി വലം ചാഞ്ഞു വളഞ്ഞിരിക്കും വൃദ്ധനായ്
നില കൊള്ളുമൊരു ചര്‍ക്കയിലിന്ത്യ ഞാന്‍ കറങ്ങുന്നു
മാര്‍ദ്ദവത്തറമേല്‍ ശീത സുഖത്തിലെ ശാസനപ്പിന്നി -
ലാര്‍ദ്രസാന്ദ്രമാം ചിരി തൂകുവോനിടമായീ കടലാസ്സുതുണ്ടും

എന്റെ നഗരവീഥിയിലെ നാല്‍ക്കവലയ്ക്കിരുപുറവു -
മെന്റെ മക്കളിളംകൈ നീട്ടിയുദരദാഹമാറ്റാന്‍ കൊതിക്കുമ്പോള്‍
ശീമ ശകട സുഖശീതളം പൊതിഞ്ഞോരാള്‍ രൂപ -
മിമപൂട്ടി പുലയാട്ടെയ്തുറക്കം നടിച്ചിരിക്കുന്നു

അക്ഷര മുറ്റമന്യമാണെങ്കിലുമിപ്പട്ടിണിക്കോലങ്ങ-
ളന്നത്തെയന്നമൊരുനുള്ളീയക്ഷരം വിറ്റുറപ്പിക്കവേ
ചരിത്ര വിജയമാണീപ്പതിനഞ്ചെന്നുറക്കെപ്പറച്ചിലിന്‍ പിന്നി
ലിരുപ്പാണ് തോറ്റവരീജന്മങ്ങളും ഞാനുമീവൃദ്ധനും

വയര്‍കാളി നില്കും വഴിയോരജന്മങ്ങളിന്നലെ
വിശപ്പിന്‍ വികാരമായീക്കൊടിതുണ്ടു വില്‍ക്കുമ്പോള്‍
ആണ്ടെക്കൊരിക്കലെ വികാരമുദ്ര മാത്രം നിനക്ക് ,ഇനി
നീണ്ടൊരു കാലം ചാകരത്തീരമായ് ഞാനിന്ത്യ .

അന്നു നാമാട്ടിപ്പറത്തിയോരന്യരായുള്ളോ -
രിന്നു നിന്നിരവിലിണയായ് മണിയറ പൂകുന്നൂ.
പകലിന്റെ പൂമുഖത്തെ ധവളച്ചിരിപ്പിന്നില്‍
പകിടകളിച്ചെന്റെയടിവേരു മാന്താന്‍ പടയൊരുക്കുന്നു

പിറവി തന്നോര്‍മ്മയായുരുമീ മൂവര്‍ണ്ണ ശീലയൊ -
ത്തുറയുമൊരു വികാരമായെന്നെ നീ നെഞ്ചേറ്റിടുമ്പോള്‍
നിറയുന്നു വെട്ടമണുതലം വരെയങ്ങോളമീ മണ്ണില്‍
കറയറ്റ ജന്മമായൊരു പടയായീയമ്മയ്ക്കു മക്കളായ്‌

2 comments:

ജയ said...

നല്ല വരികള്‍ . ജയ്‌ ഹിന്ദ്‌ !

ജയ said...

നല്ല വരികള്‍ .ജയ് ഹിന്ദ്‌ .

ശ്രീ.