Search This Blog

Wednesday, June 29, 2011

പകല്‍

ഒരു തുണ്ടു വെട്ടവും പേറിയീപ്പടിവാതിലെത്തു -
മ്പോളറിയാതെയുരുവിട്ടു പോകുന്നു "ശുഭ ദിനം "
ഇരുള്‍ കൈ കാട്ടി നില്കും സന്ധ്യയില്‍ നോവേറി
തിരികെ നോക്കാനാവാതെ കണ്‍ നിറഞ്ഞകലുന്നു മൂകം

നെറുകയിലൊരു ചെണ്ട് മല്ലിപ്പൂവാല്‍ പിച്ചവയ്ക്കും പകല്‍
നെറികേട് മേലെ തുഴയെറിഞ്ഞഴലേറിയകലുംപോള്‍
ചിരി വിഴുങ്ങിച്ചീര്‍ത്തോരിരുളിന്‍ മുടിക്കെട്ടി-
ലിരുള്‍ പകല്‍ ഭേദമില്ലാത്ത മാനമേ ശ്വേതപുഷച്ചിരി കണ്ടുവോ ?

ഇല്ലൊരു പുല്ലു പോലുമിന്നെന്നതീ മണ്ണിന്റെ നൊമ്പര-
മിന്നലെ പുല്ലിന്റെ ജീവനാല്‍ പുതച്ചെന്നതോ സ്വപ്നവും
മണ്ണിലായ് കൊള്ളിമീന്‍ പിറപ്പിച്ച ഭൂഛത്രമമ്പേ
ജംഗുലം മോന്തിയല്പ മാത്രയിലന്ത്യവും കൊള്ളുന്നൂ .

ഇന്നീ മണ്ണിലിറ്റുന്ന കുളിര്‍ തന്നരിപ്പൂക്കള്‍
നിന്നിലെന്നും ഋതുവുണര്‍ത്തി നന്മ വിളയിക്കേണ്ടയോ
ഇരുണ്ടോരാഗര്‍ഭം നിരന്നു തിര്‍ക്കും മഴ നൂല്‍പ്പിറപ്പുക -
ളൊരു മൃദു മന്ത്രണം പോല്‍ മണ്ണു കാതോര്‍ത്തു നില്പൂ

ഇല കൊഴിഞ്ഞിനിയുമിതളിടാനാവാത്ത വേളയി -
ലിരു പുറം നോക്കാതെ കൂമ്പിയാകാശം നോക്കി
നീര്‍ വറ്റിയെന്നോ നിര്‍ജ്ജീവമാം കണ്‍ തുറപ്പില്‍,കാലം
കാതോര്‍ക്കുവാനരുളി ചൂണ്ടു വിരല്‍ നീട്ടി നില്‍ക്കുന്നൂ .

എന്‍റെ ജീവ താളത്തിലീയിളം നിലാക്കുളി -
രന്‍പു നിറയ്ക്കാനുഡുക്കള്‍ തന്‍ മിഴിച്ചിമ്മലും
ഇല്ല രാവെങ്കിലില്ല ഞാനുമെന്നാത്മാവു -
മില്ല പകലുമിക്കണ്ണീരുമിരവു തിന്നുന്ന പുഞ്ചിരിയും.

മലതാണ്ടി മടിത്തട്ടില്‍ ജീവന്റെ വെട്ടം നിരത്തി
വെയിലു വയലില്‍ പൊലിപ്പിച്ച പൊന്‍ തിളക്കങ്ങളില്‍
ചിതലു ചുവടു കാര്‍ന്നോരുണക്കമരം പോലെ
ചിറയിറക്കം കരിവു കൈയ്യേറി കണ്‍ കൂമ്പിയങ്ങനെ

പൂങ്കോഴിച്ചാത്തനളവിട്ടിരുള് മുറിച്ചപ്പം
പൂങ്കുയിലീണം കൊരുത്തൊരാ നാട്ടുവഴിച്ചായ് വില്‍
ഊപ്പമീന്‍ കോരാനിഴത്തോര്‍ത്തു വീശിയോരിട -
ത്തോട്ടില്‍ വാലുപൊക്കി ക്കൊടിത്തൂവ കാലുറപ്പിക്കുന്നു

കാലം കരുത്തു കാട്ടാത്തൊരെന്‍ ജീവയാത്രയില്‍ പുലര്‍-
കാലസൌന്ദര്യ മുണര്‍ത്തുപാട്ടാലുയിരിട്ട നാടന്‍ തുടിപ്പില്‍
പതറിച്ചിലമ്പുമവതാളപ്പിറപ്പുമലറിയതിരിട്ടകലം-
കുറിക്കാന്‍ വിരല്‍ ചൂണ്ടി നില്‍ക്കും രക്തബന്ധങ്ങളും

അര്‍ദ്ധചക്രപ്പെരുവഴിയൊടുവിലന്തിത്തിരി കൊളുത്തി -
യിരുളുള്ളിഴതിരിക്കാന്‍ കുറിപ്പിട്ടകലും പകല്‍പ്പെണ്ണു ഞാന്‍


നീര്‍ തേടി വേരോടി നിനവാളി നില്‍ക്കേണ്ട യൌവ്വനം
നര കേറി നഞ്ചു കാര്‍ന്നമ്മയ്ക്കഴലേറ്റി നില്കുന്നൂ
ഹരിത ക്കുടക്കീഴില്‍ നിഴല്‍ക്കുളിര്‍ കൊതിയ്ക്കും മണ്ണിവള്‍
മരണക്കുറിപ്പെഴുതി ചരമത്തിനു കാതു കൂര്‍പ്പിയ്ക്കുന്നൂ

ഒരു നീര്‍ക്കണമെന്നോടു കേണീ ക്കിളിച്ചുണ്ടു-
നീരറ്റ കൊമ്പിലെക്കൂട്ടില്‍ ചത്തമുട്ടയ്ക്കടയിരിക്കുന്നു

സര്‍പ്പ ശീല്‍ക്കാരം നിറച്ചിട്ട ചിത്ര ചലനത്തി -
ലര്‍ത്ഥപ്പരതലുലൊഴുക്കി നില്‍ക്കും ദിനപ്പത്രക്കൊലച്ചിരി
വാര്‍ത്തു കോര്‍ത്തൊരുക്കുന്ന വാര്‍ത്താ തരംഗത്തില്‍
വാവിട്ടു കേഴുവോര്‍ക്കായ് ശാസനക്കരിംകണ്ണീര്‍

നാട്ടു ചര്‍ച്ചയിലിടം കൊണ്ടസത്യമറ്റമെത്താതകാല-
മൃത്യുവായ് തുടര്‍ച്ചിത്രഘോഷം നടത്തിച്ചരിപ്പോര്‍
ജാരന്‍റെ വേര്‍പ്പു നാറ്റമൊഴിയാതറപ്പറ്റവള്‍
ചാരിത്ര്യ പാഠക്കുറിപ്പൊരുക്കും നഗരസത്യങ്ങള്‍

ചതി കുത്തി ചത്തു പോയോള്‍ തന്നുടയോരെയെല്ലാം
നാട്യശാസ്ത്രം പഠിപ്പിച്ചിരുത്തി ചലച്ചിത്രം പിടിച്ചും
ചിത്തം കുളിര്‍പ്പിക്കാനിത്തിരി മേമ്പൊടി ചേര്‍ത്തൊത്തിരി
ചോദ്യോത്തരം കാട്ടി വേട്ടയാടും പ്രസാരവീരന്മാര്‍

ചാരം പുതച്ചുറങ്ങുന്നോരാ ചാവിടത്തില്‍
നാവനക്കാനാവാതിളം കുരുന്നിന്‍ വിലാപം
ജാലകപ്പടിയിലൂടകലേക്കു നീരറ്റ കണ്ണു ന -
ട്ടാലസ്യമകലാതെയഴലുഘനം തൂങ്ങി നില്പൂ .

വളര്‍ച്ച തന്നളവിന്നു സാകഷ്യപത്രം നല്‍കി പ്രകൃതി
പെണ്ണാക്കിയോള്‍ക്കുമേല്‍ കണ്ണിട്ടസുര ജന്മങ്ങള്‍
കണ്ണടച്ചിരുളാക്കാനറിയാത്തോരെന്റെ മേല്‍ കള്ളക്കഥ കൊണ്ടു
കരിംപുകതുപ്പി കണ്ണുരണ്ടും പറിച്ചിരുളിട്ടതികായര്‍

വിഷം തീണ്ടി വീര്‍ത്തോരമ്മിഞ്ഞയില്‍ ചുണ്ടു കോര്‍ -
ത്തിറ്റു താരാട്ട് തൊട്ടുഴിയാതെയെന്നഭിശപ്തബാല്യം

ഉള്ളു നിറയ്ക്കാനാവാതുള്ളിലൊന്നുമില്ലാതെ പീലിപ്പിറ -
പ്പൊഴിഞ്ഞക്ഷരവരള്‍ച്ചയോടെന്റെ കൌമാരപുസ്തകം

ഹരിതം കരിഞ്ഞംശുകമറ്റഴലുറയുന്ന മണ്ണില്‍ നെറി-
കേടിനോടൊട്ടും വിരല്‍ ചൂണ്ടി നില്‍ക്കാതെ യൌവ്വനം

പുലയാട്ടുറതുള്ളിക്കണ്ണുരുട്ടി നില്‍ക്കും കോലായില്‍ നിന്നുമ -
കലേയൊരാലായത്തിണ്ണയില്‍ കണ്ണീരു കൈത്താങ്ങായെന്റെ വാര്‍ദ്ധക്യം

ഇരു പുറം നോക്കേണ്ടതില്ലാത്തോരിരുളിനോ -
ടിണചേര്‍ന്നു നില്‍ക്കുന്നൊരു പകല്‍പ്പാട്ടീണം കൊതിച്ചു ഞാന്‍ .

Monday, June 6, 2011

എന്‍റെ ഗ്രാമം

ഇന്നുമാ നിര്‍മല ഗ്രാമക്കുളിരിന്‍ പെരുമകള്‍
പൊന്നു പോല്‍ ചേര്‍ന്നിരിക്കുന്നെന്‍ ഹൃദയതാളങ്ങളില്‍
ചെന്നിരിക്കാനൊരാല്‍ത്തറ സ്വപ്നമാകവേ
വന്യ മാകാത്തൊരന്നത്തെയാണ്‍ മനസ്സും പെണ്ണെ !!!


ഇളകിയാട്ടം നടത്തുമിലകളുടെ താളച്ചുവട്ടില്‍
വെടിവട്ട വേദിയിലരക്കുറുമ്പിന്‍ മുന്നിലാളായ്
ചൊല്ലു വളര്‍ന്നിത്തിരി തോന്ന്യാക്ഷരക്കൂട്ടായ് പിറന്നപ്പോഴും
ചില്ലുടയാത്ത ബന്ധമായ് കണ്മണി പോലീ ഗ്രാമബന്ധം

അമ്പലക്കുളക്കടവിലെക്കണങ്കാല്‍ ചിരിക്കു മേ-
ലാല്‍ത്തറച്ചരുവില്‍ നിന്നമ്പെയ്തൊളിക്കും കണ്ണുകളും
ഈറന്‍ പൊതിഞ്ഞിറ്റുന്ന നീര്‍ച്ചാലുമാ -
യിടവഴി ചേര്‍ന്നകലുന്നപെണ്ണൊതുക്കവും


എണ്ണ മണക്കും മുടിയൊതുക്കില്‍ പൊന്‍തുളസിക്കതിരു ചൂടി
സ്വര്‍ണക്കസവു ചുറ്റിലെ പെണ്‍തുടിപ്പില്‍ വെള്ളിച്ചിരി കിലുക്കി
കണ്ണുഴിഞ്ഞുള്ളില്‍ തിരയിളക്കി ക്കല്ലലി -
ഞ്ഞെണ്ണക്കറുപ്പില്‍ പെണ്‍ മണം പേറുന്ന മണ്ണും

കിതപ്പാര്‍ന്നകലേന്നണയുമോരാവിവണ്ടി തന്‍ ഞരക്കത്തില്‍
കാതു കൂര്‍പ്പിക്കുവോര്‍ക്കരുള്‍ പൊഴിക്കുന്ന കോളാമ്പി വാര്‍ത്തയും
ഉയരെക്കുയര്‍ത്തുന്ന മൂന്നു വര്‍ണക്കൊടിക്കീഴി-
ലുയിരാണി മണ്ണെന്നുറക്കെപ്പറഞ്ഞോര്‍.


അക്ഷരം കോറാനൊരുക്കിയ നാരായമുനയി -
ലുത്തരമൊളിപ്പിച്ചുഗ്രരൂപിയാകുമെഴുത്താശാന്‍
തരിമണലില്‍ വടിവായൊഴുകുമിളംവിരലിലൂ -
ടറിവു നിറഞ്ഞുയരുവാന്‍ കണ്‍ പാര്‍ത്തു നില്‍പോന്‍


ചെറുകുടിലിന്നോലക്കിഴുത്തയിലൂടൊഴുകിപ്പരക്കും
വെളിച്ചത്തിലെഴുതി പഠിക്കാന്‍ പഠിപ്പിച്ച ദൈവം
അക്ഷരം പോലനശ്വരമതലക്കെട്ടണിഞ്ഞോരെ-
ഴുത്തോല സത്യ സൗന്ദര്യം ചേര്‍ത്തേല്‍പിച്ച ശുദ്ധന്‍


അകലെയാമലമുകളില്‍ നിന്നൊളി കണ്ണു വീശും
മയൂഖമന്നന്റിളംകിരണ ചുംബനം കൊതിക്കുന്ന പൂവും
ചെറു ചെറു നീലിമകളൊഴുകിപ്പരക്കുന്ന
ഹരിതപ്പുതപ്പിന്‍ മടിതട്ടുമെന്റെ ഗ്രാമം


ചെറുകിളികളുയരെയോരിലത്തുംപിലൂയലാടാന്‍
ചിരമൊരു നൊമ്പരം പോല്‍ കോര്‍ത്തിണക്കുന്ന കൂടും
പകലറുതിയിലിണയോടു പങ്കിടും മധുമൊഴിയില്‍
ചെറുമണികള്‍ ചേര്‍ത്തുയിര്‍ നിറയ്ക്കാനന്തിത്തിരി-
ച്ചാര്‍ത്തായ് മിന്നാമിനുങ്ങും

പകലിന്‍റെ പൂമുഖത്തേകുവാനിത്തിരി തീര്‍ഥവും പേറി
ഹരിതം തല ചായ്ച്ചു നില്‍ക്കുമീ നാട്ടു വഴിയോരത്ത്
ഇള വെയിലിളകുമന്പുള്ള തുമ്പച്ചിരിയും
കിളിച്ചിലമ്പിന്‍ ശിഖരത്ത് കുയില്‍പ്പാട്ടീണവും

ഇരുളൊടുവിലിലകളിണ ചേര്‍ന്നു യിരുണര്‍ത്തു-
മീറന്‍ ബാഷ്പ ബിന്ദുക്കളിലിതള്‍വിടര്‍ത്തുമിന്ദ്ര ജാലവും
ഇരതേടിയകലുവാനൊരുങ്ങുമിണക്കിളിക്കൂട്ട -
മുരുവിട്ടുണര്‍ത്ത് പാട്ടാക്കും കിളിച്ചിലമ്പും

അങ്കവാല്‍പ്പെരുമയിലിരുളളവറിയിക്കും
പുഞ്ചക്കരയിലെ പുല്‍ക്കുടില്‍ ക്കൂട്ടത്തില്‍
മധുരനീര്‍ ക്കൊയ്ത്തിനിറങ്ങും പുരുഷന്‍റെ
കുറുമുണ്ടരക്കെട്ടിലുതിരും കുടുകുടാ ശബ്ദവും

പത്രവീര്യകപ്പാവടുക്കിന്മേലൊറ്റക്കടുക്കത്തിളക്കത്തില്‍
ചിത്ര കൌതുകം പേറും വാഞ്ചികപ്പെരുമയില്‍
പുച്ഛം വളഞ്ഞതാമക്കെട്ടുവടി ചേര്‍ത്തൊത്തിരി -
യിഷ്ടം നുണഞ്ഞിരിക്കുന്ന ഗ്രാമീണ പ്രൌഡിയും

വടിചുഴറ്റിവായ്ത്താരിയില്‍ കുടമണിത്താളം പിറക്കും
വയലിറക്കത്തൊളിവിലൊരു തവളക്കരച്ചിലും
ശ്വേതമുനികളുളിയെറിഞ്ഞിര പിടിക്കും ചേറ്റിളക്കത്തില്‍
ഞാറ്റുപാട്ടിന്‍റെയീണത്തിലിളം തണ്ടു കുത്തും പുലയക്കറുപ്പും

അമ്പിളിച്ചിരിയുതിരുമരിവാള്‍ ത്തലപ്പാല്‍-
പെണ്‍കരുത്തു കൊയ്തടുക്കും പുന്നെല്‍ പ്പെരുക്കം
കൊയ്ത്തുപ്പാട്ടിന്നീണം കൊരുക്കും മെയ്കറുപ്പില്‍ വിയ്ര്‍പ്പുപ്പു ചേര്‍ന്നു
ചേറ്റിറക്കത്തില്‍ കളം കാത്തുറങ്ങും കതിര്‍ക്കറ്റയും

ചെങ്കണ്‍ തിളക്കത്തിലതിര്‍മരക്കൊമ്പിലെ
ചെമ്പോത്ത് ചെണ്ട കൊട്ടിപ്പൊഴിക്കും ശുഭക്കുറിപ്പും
വിത്തു തേടി കൈക്കോട്ടു തേടി ചങ്ങാതി
വിഷുപ്പക്ഷി ചക്കയിലുപ്പും തിരക്കി

ശംഖൊലിപ്പിന്നിലായോട്ടുമണി ത്താളത്തില്‍
ശാന്ത നൃത്തമാടും തിരിനിരകള്‍ക്കുമപ്പുറം
ഭണ്ഡിലക്കരവിരുതില്‍ ശാന്തി ദീപം ചൊരിഞ്ഞ്
ദണ്ഡമാറ്റിക്കുടികൊള്ളുമെന്റെ ഗ്രാമ ദൈവം

അമ്പല ക്കോളാമ്പിയുരുവിട്ടൊഴുക്കുന്ന ബ്രാഹ്മ കീര്‍ത്തനത്തി -
ലഞ്ജലീ ബദ്ധരായ് മിഴി പൂട്ടി നില്‍ക്കുന്ന ഗ്രാമ ചിത്തം
ശംഖിന്‍ നെറുകയില്‍ ചുണ്ട മര്‍ത്തിയുള്ളാലെയര്‍പ്പിച്ചു
പള്ളിയുണര്‍ത്തായ് പിറക്കു മോംകാരനാദവും

തിടമ്പേറ്റി നില്കും ഗജരാജ പ്രൌഢി തന്‍ പക്ക -
ത്തുടയവര്‍ ഗ്രാമ മക്കള്‍ക്കു ണര്‍ ത്തായ്
ഇളമുറ ക്കൈയിലിലത്താളക്കൊഴുപ്പി -
ലമര്‍ത്തി ചെണ്ടപ്പിറപ്പാക്കും ചടുല താള പ്പെരുക്കം

കെട്ടിയൊരുക്കുന്ന കാഴ്ച കാണിക്ക നല്‍കി മനം കോര്‍ -
ത്തിഷ്ട ദേവനായര്‍പ്പിച്ചു ജീവിപ്പോര്‍
മണ്ണു ദൈവമെന്നറിഞ്ഞോര്‍ വര്‍ണ്ണങ്ങള്‍ ചാര്‍ത്താ-
തതിരു കോറാതെ യൊന്നാണ് ചോരയെന്നുള്ളാലറിഞ്ഞോര്‍

ഓര്‍മ്മ തന്നുമ്മറത്തുലാത്തുമക്കാരണവര്‍ പോല്‍
നിര്‍മ്മല മീ ഗ്രാമ ചിത്രം മിഴി പൂട്ടി ക്കാണ്‍മൂ ഞാന്‍
ഇന്നെന്‍റെ മുന്നില്‍ കണ്‍നിറച്ചെത്തുമന്നിന്റെ യോര്‍മ്മക -
ളൊന്നാകെയെരിഞ്ഞടങ്ങുന്നിന്നിലെ ക്കാഴ്ചയില്‍

ചാത്തന്റെ വായ്ത്താരിയമ്പേ മറന്നൂര്‍ദ്ധന്‍ വലിക്കുന്ന
ചെമ്പാവു പാടം മിഴി നീരു വറ്റിക്കേഴുന്നു കുടി നീരിനായ്‌
കള കേറി ജട ചൂടിയിരുള്‍ നിരക്കുന്ന പാടപ്പരപ്പുകള്‍
കരമണ്ണു മൂടിയുറവമുറിഞ്ഞര്‍ദ്ധജീവനായ് വിലാപം പൊഴിക്കുന്നു

ചിറവരമ്പത്താവയല്‍ക്കൊറ്റി ചിലപ്പടക്കിക്കേഴുന്നു
ചിലമ്പിക്കുരുവികളിലച്ചില്ല ക്കൂടുപേക്ഷിച്ചകലുന്നു
ചൂടുപാളയില്‍ മനം കോര്‍ത്തു ചേറ്റു പാടം പൂകിയോള്‍
ചൂടി നിന്നൊരാ ഹരിതപ്പുതപ്പിന്‍ കരി കണ്ടു കണ്ണടയ്ക്കുന്നു

അന്തക വിത്തെറിഞ്ഞതിരു കൈയ്യേറിയുയിരു കൊയ്യാ -
നധിനിവേശം മൃതിച്ചെണ്ട കൊട്ടിപ്പറക്കുന്നു
മണ്ണിന്‍ കരച്ചിലിലുപ്പളവു തേടിയുടയോര്‍ക്കു മുന്നില്‍
കണ്ണു പൊത്തിക്കളിക്കുന്നു ശാസനപ്പിണിയാളര്‍


ഇനി നമുക്കീ വായു മാത്രം ബാക്കിയാകുന്നു വില്‍ക്കാന്‍
മുനിയുമൊരോട്ടു വിളക്കിന്‍ ചോട്ടിലായിറ്റു ദാഹമാറ്റാന്‍
വറുതി മുറ്റിക്കേഴുന്ന താലങ്ങള്‍ കാലിയായിരിക്കുന്നു
ചെറുതല്ലാതധിനിവേശം ഒളിവിലൊളിയമ്പൊരുക്കുന്നു മൂകം

വട്ടമിട്ടെത്തും കഴുകന്‍റെ മുമ്പിലൊട്ടും ചെറുക്കാനാവാതെ
ബാഹുക്കളറ്റ കരുത്തനെപ്പോലൊറ്റയ്ക്കു നാമെത്ര നാള്‍ ...........

Thursday, June 2, 2011

കാത്തേ!!!!!!!!!!

ഉമ്മറത്തെക്കാരണവര്‍ക്കരികിലരച്ചിരി പൊഴി
ച്ചമ്മേ നീ ശങ്കരമംഗലത്തെത്ര നാള്‍ വാണു.?
ഉച്ചയായെന്നുറക്കെ പ്പറഞ്ഞു മൂപ്പിലാ -
നൂണിനൂന്നുവടി താങ്ങിയുയരുമ്പോള്‍
ഇടം കൈയ്യിലിണ ചേര്‍ത്ത് നിന്റെ താങ്ങു-
മിടംവലമിന്നത്തെ സാഹിതീ കര്‍ത്താക്കളും .

ഊണിലക്കോണിലൊരു തൊടുകുറി കൂടിയാ-
ലൂഴം നോക്കി ചിലക്കുന്ന കുട്ടനാടന്‍ പിശുക്കന്‍ .
ഊന്നായി നിന്ന നിന്‍ നിശ്ശബ്ദ സാന്നിധ്യമവ -
ന്നൂര്‍ജ്ജമായിരുന്നിരിക്കാമാ രണ്ടിടങ്ങഴിയിലും.

ഒറ്റയായെന്നൊരിക്കലുമറിയിക്കാതെ
യൊറ്റയായീയക്ഷരമലയാളമെന്നും നിനക്കായ് ....

പ്രണാമം